print edition നിതീഷിനെ വീഴ്‌ത്തി ബിജെപി; ‘ചോര പൊടിയാത്ത’ അധികാര അട്ടിമറി


സ്വന്തം ലേഖകൻ
Published on Mar 07, 2026, 12:00 AM | 1 min read
ന്യൂഡൽഹി: മുഖ്യമന്ത്രി പദവി രാജിവച്ച് രാജ്യസഭാംഗം ആകാനുള്ള നിതീഷ്‌കുമാറിന്റെ തീരുമാനത്തിനുപിന്നിൽ ബിജെപിയുടെ ചോര വീഴ്‌ത്താത്ത അധികാര അട്ടിമറി തന്ത്രം. പട്‌ന അനേയാമാർഗിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയിൽ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ നേതതൃത്വത്തിലുള്ള ബിജെപി നേതാക്കൾ, നിതീഷിനെ ‘തട്ടിക്കൊണ്ടുപോയി’ പത്രിക സമർപ്പിച്ചതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വെറും 30 മിനിറ്റിനുള്ളിലാണ് നിതീഷ്‌കുമാറിന്റെ രണ്ടരപതിറ്റാണ്ട് നീണ്ട ഭരണത്തിന് പൂർണവിരാമമിടുന്ന ‘ഓപറേഷൻ ലോട്ടസ്’ നടപ്പാക്കിയത്. കേന്ദ്രമന്ത്രിയും ജെഡിയു മുതിർന്ന നേതാവുമായ ലല്ലൻസിങ്ങ് ഉൾപ്പടെയുള്ളവരുടെ സഹായം ബിജെപിക്കുണ്ടായി.
പാർടിക്കുള്ളിലും സർക്കാരിലും ഒറ്റപ്പെട്ടതോടെ ഗത്യന്തരമില്ലാതെ, രാജ്യസഭയിലേക്ക് മാറാൻ സമ്മതം മൂളിയെന്നാണ് റിപ്പോർട്ട്. നിതീഷിനെ ഡൽഹിയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ഒൗദ്യോഗികവസതിക്ക് വെളിയിൽ ജെഡിയു പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് രാജ്യസഭയിലേക്ക് മാറുന്നതെന്ന സമൂഹമാധ്യമ പോസ്‌റ്റ് മറ്റാരോ ഇട്ടതാണെന്ന ആക്ഷേപവും ചില ജെഡിയു പ്രവർത്തകർ ഉന്നയിച്ചു.
നിതീഷ്‌കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവക്കുന്നതോടെ ബിഹാറിൽ ജെഡിയു നാമവശേഷമാകുമെന്ന് നേതാക്കളും പ്രവർത്തകരും കരുതുന്നു. ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തിയാൽ ദളിതർക്കും പിന്നോക്കവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യവും പരിഗണനയും ലഭിക്കാനിടയില്ലെന്ന ഭയവുമുണ്ട്. ഒരുകാരണവശാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കരുതെന്ന് പാർടിയിലെ ചില മുതിർന്ന നേതാക്കളും മകൻ നിഷാന്തും നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഭാഗത്ത് നിന്നും ഉണ്ടായ സമ്മർദം താങ്ങാനാവാതെയാണ് അധികാരം ഒഴിഞ്ഞത്. ഈ സാഹചര്യത്തിൽ, ജെഡിയു സംഘടനയിലും കാര്യമായ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ജെഡിയു അധ്യക്ഷസ്ഥാനം നിതീഷ് രാജിവെച്ചേക്കും. മകൻ നിഷാന്ത് നേതൃത്വത്തിൽ എത്തുമെന്നും ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോർട്ടുണ്ട്.










0 comments