ഭീമ കൊറേഗാവ് കേസ് ; റോണ വിൽസണും സുധീർ ധാവ്‌ളെക്കും മോചനം

മുംബൈ : ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ആറുവര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകൻ റോണ വിൽസണും സാമൂഹ്യപ്രവര്‍ത്തകന്‍ സുധീര്‍ ധാവ്‍ളെയും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മോചിതരായി. 2018ന് അറസ്റ്റുചെയ്യപ്പെട്ടെങ്കിലും ഇവരുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. മുന്നൂറിലേറെ സാക്ഷികളുള്ള കേസിലെ വിചാരണ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. നവി മുംബൈയിലെ ജയിലിൽനിന്ന് വെള്ളിയാഴ്‌ച ഇരുവരും പുറത്തിറങ്ങി.
ഇവര്‍ 2017 ഡിസംബറില്‍ പുണെ എൽഗാര്‍ പരിഷത് സമ്മേളനത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഇതാണ് തൊട്ടടുത്ത ദിവസം ഭീമ കൊറേഗാവില്‍ കലാപത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദിമിക് വിദഗ്ധരും അഭിഭാഷകരുമടക്കം 16 പേരെയാണ് അറസ്റ്റുചെയ്തത്. ഇതിൽ എട്ടുപേർക്ക് ജാമ്യം ലഭിച്ചു. സാമൂഹ്യപ്രവർത്തകൻ സ്റ്റാന്‍ സ്വാമി ജയിലിൽ മരിച്ചു. 2020ൽ കേസ് എൻഐഎ ഏറ്റെടുത്തു. 2020 മുതല്‍ എന്‍ഐഎയാണ് കേസ് അന്വേഷിക്കുന്നത്.










0 comments