വീണ്ടും ഡിജിറ്റൽ അറസ്റ്റ്; യുവതിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ

പ്രതീകാത്മക ചിത്രം
ബംഗളുരു: ബംഗളുരുവിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഭീഷണിയിൽ കുടുങ്ങിയ യുവതിക്ക് നഷ്ടമായത് രണ്ട് കോടി രൂപ. തട്ടിപ്പുകാർക്ക് പണം നൽകാനായി യുവതിക്ക് തന്റെ ഫ്ലാറ്റും രണ്ട് പ്ലോട്ടുകളും വിൽക്കേണ്ടി വന്നതായാണ് റിപ്പോർട്ട്.
മുംബൈ പൊലീസിലെയും സിബിഐയിലെയും ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ യുവതിയെ ബന്ധപ്പെട്ടത്. യുവതിയുടെ പേരിൽ അയച്ച ഒരു കൊറിയറിൽ അനധികൃത ലഹരിമരുന്നും ആധാർ കാർഡുകളും ഉണ്ടെന്നും ഇത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസാണെന്നും അവർ ഭീഷണിപ്പെടുത്തി.
അന്വേഷണം തീരുന്നത് വരെ 'ഡിജിറ്റൽ അറസ്റ്റിലാണെന്ന്' വിശ്വസിപ്പിച്ച പ്രതികൾ, ദിവസങ്ങളോളം വീഡിയോ കോളിലൂടെ യുവതിയെ നിരീക്ഷിച്ചു. കേസിൽ നിന്ന് രക്ഷപ്പെടാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതി തന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റും രണ്ട് സ്ഥലങ്ങളും ധൃതിയിൽ വിൽക്കുകയായിരുന്നു.
ഈ തുക മുഴുവൻ തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറി. പിന്നീട് സംശയം തോന്നി ബന്ധുക്കളോട് സംസാരിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. ഉടൻ തന്നെ സിറ്റി സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ ഒരിക്കലും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ഔദ്യോഗിക പോർട്ടലിൽ പരാതി നൽകുകയോ ചെയ്യണമെന്ന് സൈബർ സെൽ അറിയിച്ചു.










0 comments