നിർണായക തെരഞ്ഞെടുപ്പിൽ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തി ബംഗാളും തമിഴ്നാടും

ചെന്നെെയിൽ വോട്ടുരേഖപ്പെടുത്താനായി ക്യൂനിൽക്കുന്നവർ. PHOTO CREDIT: PTI
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻറെ നിർണായകമായ ഒന്നാം ഘട്ട വോട്ടെടുപ്പിൽ റിക്കോർഡ് പോളിംഗ്. മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസ് സർക്കാരിൻറെയും ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിന് കൂടിയാണ് ഇന്ന് ഒന്നാംഘട്ടം പൂര്‍ത്തിയായത്. വടക്കൻ ബംഗാളിലെ എട്ട് ജില്ലകളിലെ 54 സീറ്റുകൾ ഉൾപ്പെടെ ആകെ 152 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ് 91.46%, തമിഴ്നാട്ടിൽ 84.69% എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്.
എസ്‌ഐആർ പ്രക്രിയയിലൂടെ 91 ലക്ഷം പേർ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമുള്ള തെരഞ്ഞെടുപ്പിലാണ് 91.46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 85.2 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 79.59 ശതമാനം പോളിംഗായിരുന്നു. പോളിംഗ് ഉയരുന്നതിന് എസ്‌ഐആർ പ്രക്രിയ കാരണമായിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബംഗാളുകാരായ കുടിയേറ്റ തൊഴിലാളികൾ വലിയതോതിൽ വോട്ടുചെയ്യാനെത്തിയതും വോട്ടുവർധനയ്ക്ക് കാരണമായി.
ബംഗാളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടം ഏപ്രിൽ 29ന് നടക്കും.പ്രചാരണഘട്ടത്തിലെ ആവേശം വോട്ടെടുപ്പ് ദിവസത്തിലും ഇടതുപക്ഷം നിലനിർത്തി. 2011 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി എല്ലാ ബൂത്തുകളിലും ഏജന്റുമാരെ വിന്യസിക്കാൻ ഇടതുപക്ഷത്തിനായി.
തമിഴ്നാട്ടിലും റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 2011ലെ 78.29% ശതമാനമായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ആകെ 234 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 5.73 കോടി വോട്ടർമാർ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 73.63% ആയിരുന്നു പോളിംഗ്. മികച്ച പോളിംഗിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വോട്ടർമാരെ അഭിനന്ദിച്ചു. ബംഗാൾ വികാരം ഉയർത്തി ആഴ്ചകളോളം മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ റാലികൾ വോട്ടാകുമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ കണക്കുക്കൂട്ടൽ. അതേസമയം ബംഗാളിൽ പ്രധാനമന്ത്രി നടത്തിയ പ്രചാരണം തങ്ങളെ തുണയ്ക്കുമെന്നാണ് ബിജെപി ക്യാംപിന്റെ പ്രതീക്ഷ










0 comments