ബംഗാളിൽ ബലാത്സംഗക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധി; റിപ്പോർട്

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 11 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധിയെന്ന് പൊലീസ്. ബംഗാളിലെ കൊൽക്കത്തയിലെ ബറയിപ്പൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്ദ്രജിത്ത് തന്തി എന്ന 26കാരനെയാണ് ആൾക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ കുളത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും മൃതദേഹവുമായി റോഡ് ഉപരോധിക്കുകയും പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയാണെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇന്ദ്രജിത്തിന്റെ ആക്രമിച്ച് കൊലപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവാഷ് മൊണ്ടാൽ, ആനന്ദ സർദാർ, ദിബാകർ സർദാർ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എന്നാൽ തെളിവെടുപ്പിനിടെ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ കേസിലെ മുഖ്യപ്രതി പ്രവാഷ് മൊണ്ടാൽ കൊല്ലപ്പെട്ടിരുന്നു. കേസിലെ നാലാം പ്രതി കബീർ മൊല്ലയും പൊലീസിന്റെ പിടിയിലായിരുന്നു.
പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിലുടനീളം കടിയേറ്റ പാടുകളുമുണ്ട്. സംഭവം പ്രദേശത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.











0 comments