വ്യാപക ക്രമക്കേട്
പശ്ചിമ ബംഗാളിൽ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ മെയ് രണ്ടിന് റീപോളിംഗ്

വോട്ട് രേഖപ്പെടുത്താന്‍ എത്തിയവര്‍ Photo: ANI
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ റീപോളിംഗിന് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകളെ തുടർന്നാണ് റീപോളിംഗിന് കമീഷൻ ഉത്തരവിട്ടത്. മെയ് രണ്ടിനാണ് വോട്ടെടുപ്പ്. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീ പോളിങ് നിശ്ചയിച്ചിരിക്കുന്നത്.
ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി റിട്ടേണിങ് ഓഫീസർമാരും ഒബ്‌സർവർമാരും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആ ദിവസത്തെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ റദാക്കി. ആയതിനാൽ മേയ് രണ്ടിന് ഈ പതിനഞ്ച് കേന്ദ്രങ്ങളിലും വോട്ടർമാർക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താമെന്ന് കമീഷൻ അറിയിച്ചു.
ശനിയാഴ്ച രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണിവരെയാകും വോട്ടെടുപ്പ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് ഏപ്രിൽ 29-ലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാർഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദേശം നൽകി. ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്ന് പരാതി ഉയർന്നിരുന്നു.










0 comments