ad
Deshabhimani

വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ റേഷനും പെൻഷനുമില്ല; ബംഗാളിലും ബിഹാറിലും വിവാദ ഉത്തരവ്

SIR BENGAL BIHAR

2026 മാർച്ച് 1-ന് പശ്ചിമ ബംഗാളിലെ ബിർഭുമിൽ, സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (SIR) ശേഷമുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ തങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കുന്ന ആളുകൾ | Photo Credit: PTI

വെബ് ഡെസ്ക്

Published on May 13, 2026, 08:35 AM | 1 min read

കൊൽക്കത്ത/പാറ്റ്‌ന: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് പിന്നാലെ, പട്ടികയിൽ നിന്ന് പുറത്തായവർക്ക് റേഷൻ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ബംഗാൾ, ബിഹാർ സർക്കാരുകൾ തീരുമാനിച്ചു.


പശ്ചിമ ബംഗാളിലും ബിഹാറിലുമുള്ള ബിജെപി സർക്കാരുകളുടെ ഈ നീക്കം രാജ്യത്ത് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ, ക്ഷേമ പെൻഷനുകൾ എന്നിവയ്‌ക്ക് പുറമെ റേഷനും നിഷേധിക്കാനാണ് തീരുമാനം.


ബംഗാളിലെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഈ കർശന നിലപാട് വ്യക്തമാക്കിയത്. എസ്‌ഐആറിൽ പേരില്ലാത്തവർക്ക് ഇനിമുതൽ റേഷൻ ഉൾപ്പെടെയുള്ള ഒരു സർക്കാർ ആനുകൂല്യവും നൽകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.


ബിഹാർ സർക്കാരാകട്ടെ ഒരുപടി കൂടി കടന്ന്, പട്ടികയിൽ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് മാത്രമാണ് എസ്‌ഐആർ എന്നായിരുന്നു നേരത്തെ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ഈ വിവരങ്ങൾ ഉപയോഗിച്ച് ജനങ്ങളുടെ അടിസ്ഥാന ആനുകൂല്യങ്ങൾ നിർത്തലാക്കുന്നത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


പ്രത്യേകിച്ചും ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനുള്ള നീക്കം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.


അതേസമയം, എസ്‌ഐആറിൽ നിന്ന് പുറത്തായെങ്കിലും ട്രിബ്യൂണലിൽ അപ്പീൽ നൽകിയവർക്ക് സർക്കാർ താത്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. അപ്പീൽ നടപടികൾ പൂർത്തിയാകുന്നതുവരെ ഇവർക്ക് ആനുകൂല്യങ്ങൾ തുടരും.


എന്നാൽ അപ്പീൽ തള്ളപ്പെട്ടാൽ ആനുകൂല്യങ്ങൾ പൂർണ്ണമായും നിർത്തലാക്കും. ഒരു ഇലക്ടറൽ ആവശ്യത്തിന് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ വലിയ ജനകീയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാധ്യതയുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home