print edition കർഷകരല്ലാത്തവർക്ക് പട്ടയം; ബെല്ലാരിയിൽ ആഞ്ഞടിച്ച് കർഷകരോഷം

ബെല്ലാരി സിരുഗുപ്പ താലൂക്കിൽ കെപിആർഎസ് നേതൃത്വത്തിൽ സമരം ചെയ്യുന്ന കർഷകർ
ബെല്ലാരി: കർണാടകത്തിലെ ബെല്ലാരിയിൽ കർഷകർക്ക് നൽകേണ്ട പട്ടയം വ്യാജരേഖകൾ ചമച്ച് കർഷരല്ലാത്തവർക്ക് നൽകിയതിനെതിരെ വൻ പ്രക്ഷോഭം. ബെല്ലാരി ജില്ലയിലെ സിരുഗുപ്പ താലൂക്കിൽ അഖിലേന്ത്യ കിസാൻസഭയുടെ സംസ്ഥാന ഘടകമായ കർണാടക പ്രാന്ത റൈത സംഘത്തിന്റെ (കെപിആർഎസ്) നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരത്തെ തുടർന്ന് ചില ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി.
കർഷകർക്കെതിരെ ചുമത്തിയ വ്യാജകേസുകൾ പിൻവലിക്കുക, യഥാർഥ കർഷകർക്ക് പട്ടയ അപേക്ഷ സമർപ്പിക്കാൻ അനുവദിക്കുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ജില്ലാ ഭരണകേന്ദ്രം അംഗീകരിച്ചു. യഥാർഥ കർഷകർക്ക് പകരം നിയമവിരുദ്ധമായി ചേർത്തിരുന്ന ആളുകളുടെ പേരുകൾ രേഖകളിൽ നിന്ന് നീക്കിയതായും ഈ ഭൂമി ബന്ധപ്പെട്ട റവന്യൂ രേഖകളിൽ "സർക്കാർ" ഭൂമിയായി രേഖപ്പെടുത്തിയെന്നും കെപിആർഎസ് അറിയിച്ചു. ഹാലെകോട്ട്, ദേവലാപുര, സിരിഗേരി തുടങ്ങി ആറ് ഗ്രാമങ്ങളിലെ കർഷകർ സിരുഗുപ്പയിൽ 19-നാണ് പ്രതിഷേധം ആരംഭിച്ചത്. വ്യാജരേഖകൾ ചമച്ച് 300 ഏക്കറിലധികം ഭൂമി രജിസ്റ്റർ ചെയ്ത് യഥാർഥ കർഷകരെ രജിസ്റ്റർ ചെയ്യാത്തവരായി ചിത്രീകരിച്ചതായി കെപിആർഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നരസണ്ണ നായക പറഞ്ഞു.
സിരുഗുപ്പ താലൂക്കിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലുംപെട്ട കർഷകരെ ഒഴിപ്പിക്കാനും ശ്രമങ്ങൾ നടന്നു. കയ്യേറ്റക്കാരുടെ പരാതിയിൽ കർഷകർക്കും കർഷക നേതാക്കൾക്കുമെതിരെ കേസെടുത്തു. സംഭവത്തിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നും കർഷകർക്കെതിരായ അതിക്രമങ്ങൾക്ക് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കേസ് എടുക്കണമെന്നും കെപിആർഎസ് ആവശ്യപ്പെട്ടു.










0 comments