ആർബിഐയിൽ നിന്ന് 8.7 കോടി കടത്തി; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

ഹർസിദ്ധ കഡിയാര്‍
അഹമ്മദാബാദ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി മോഷ്ടിച്ച കേസിൽ ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരൻ അറസ്റ്റിൽ.
ആർബിഐയിൽ നിന്ന് മോഷ്ടിച്ച പണം പ്രതി സ്വത്തുവകകളിലേക്കും ക്രിപ്റ്റോ കറൻസിയിലേക്കും മാറ്റിയെന്നാണ് റിപ്പോർട്ട്. പുതിയ നോട്ടുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ആർബിഐയുടെ സുരക്ഷിത സംഭരണ സംവിധാനമാണ് ചെസ്റ്റ്. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ ഹർസിദ്ധ കഡിയാറയാണ് അറസ്റ്റിലായത്. അഹമ്മദാബാദിലെ സോള പ്രദേശത്ത് നിന്നും വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 13 നാണ് ഇയാൾ പണം കടത്തിയത്. പണം കടത്താൻ അന്ന് ഹർസിദ്ധ കഡിയാറിനൊപ്പം രണ്ട് കരാർ തൊഴിലാളികളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. കലുപൂർ പ്രദേശത്തെ ബാങ്ക് ഓഫ് ബറോഡയിലെ പണം സൂക്ഷിപ്പ് ചുമതലക്കാരാനാണ് ഹർസിദ്ധ കഡിയാർ. പണം മോഷ്ടിച്ചുവെന്ന് പിടിക്കപ്പെടാതിരിക്കാൻ മെയ് 20 വരെ ഇയാൾ ജോലിക്കെത്തി. പിന്നീട് ദീർഘകാല അവധിയെടുക്കുകയായിരുന്നു. ഓഡിറ്റിനായി അധികൃതർ എത്തിയപ്പോഴാണ് പണം നഷ്ടമായെന്ന വിവരമറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഹർസിദ്ധ കഡിയാറയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. പ്രതി മെയ് 27 വരെ പൊലീസ് കസ്റ്റഡിയിൽ തുടരും.










0 comments