ഫലം നാളെ അറിയാം
ബിഎൻപിയോ ജമാഅത്തെ ഇസ്ലാമിയോ, ബംഗ്ലാദേശിൽ വോട്ടെടുപ്പ് പൂര്‍ത്തിയായി

ധാക്ക:ഷെയ്ഖ് ഹസീനസര്‍ക്കാര്‍പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഹസീനയുടെ അവാമി ലീഗിനെ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. മൂന്ന് പതിറ്റാണ്ടായി തുടരുന്ന അവാമി ലീഗിന്റെ ബോട്ട് ചിഹ്നം ഇല്ലാത്ത തെരഞ്ഞെടുപ്പായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിവരെ 47ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം 4.30വരെയായിരുന്നു പോളിങ് അനുവദിച്ചത്.
ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ താരിഖ് റഹ്‌മാൻ നേതൃത്വമേറ്റ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)ആണ് മത്സരരംഗത്തുള്ള പ്രധാന പാര്‍ട്ടി. ജമാഅത്തെ ഇസ്ലാമിയാണ് എതിരാളികൾ. പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥികളുടെ എൻസിപിയും രംഗത്തുണ്ട്. ഇവര്‍ ജമാഅത്തെ പാര്‍ട്ടിക്കൊപ്പമാണ്.
താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണൽ പാർടി (ബിഎൻപി)നയിക്കുന്ന മുന്നണിയിൽ 10പാർടികളും ഷഫീഖുർ റഹ്‌മാൻ നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മുന്നണിയിൽ 11പാർടികളും ഉണ്ട്.

രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടമായാണ്.അടുത്ത സർക്കാരിന്റെ ഭാഗമാകാൻ തനിക്ക് ആഗ്രഹമില്ലെന്നും വോട്ടെടുപ്പിന് ശേഷം താനോ തന്റെ ഉപദേഷ്ടാക്കളോ അധികാരത്തിൽ തുടരില്ലെന്നും ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതോടെ തന്നെ കൗണ്ടിങ്ങും തുടങ്ങും. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കും.
13-ാം പാർലമെന്റ് തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ ‘ജൂലൈ നാഷണൽ ചാർട്ടർ 2025’എന്ന പേരിലുള്ള പരിഷ്‌കാര നിർദേശങ്ങളിലേക്കുള്ള ജനവിധിയും ഒരേസമയം നടക്കുകയാണ്. ഏകാധിപത്യ ഭരണം തടയുന്നതിനായി എന്ന പേരിൽയൂനസ് വിഭാവനം ചെയ്ത പരിഷ്‌കരണ ചാർട്ടറിലാണ് (reform charter)ജനങ്ങൾ വോട്ട് രേഖപ്പെടുത്തേണ്ടത്.
ഒക്ടോബർ 17-ന് രാഷ്ട്രീയ പാർട്ടികളുമായും യൂനുസ് അധ്യക്ഷനായ നാഷണൽ കോൺസെൻസസ് കമ്മീഷനുമായും നടത്തിയ ദീർഘാലോചനകൾക്ക് ശേഷമാണ് ജൂലൈ ചാർട്ടർ പ്രഖ്യാപിച്ചത്. 84നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് നാല് പ്രധാന മേഖലകളായി ചുരുക്കി ഒരു ഏകചോദ്യമായി വോട്ടുചീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം,ഭരണഘടനയിൽ റഫറണ്ടത്തിന് വ്യക്തമായ വ്യവസ്ഥകളില്ലെന്ന വാദവുമായി ചില നിയമ വിദഗ്ധർ രംഗത്തുണ്ട്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഒപ്പുവെച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകയാണ്. നിലവിലെ ഭരണഘടന നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ഗസറ്റ് നിയമപരമായി സാധുവാണോയെന്നതിൽ ഇനി നിയമ വ്യവഹാരങ്ങളും തുടങ്ങാനിരിക്കുന്നു.

നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച അവാമി ലീഗ്,യൂനുസ് സർക്കാർ ജനാധിപത്യത്തെ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചു. 2024-ലെ പ്രക്ഷോഭകാരികൾക്കെതിരെ ബലപ്രയോഗത്തിന് ഉത്തരവിട്ടതിന് ഹസീനയ്ക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണൽ കഴിഞ്ഞ വർഷം വധശിക്ഷ വിധിച്ചിരുന്നു.അവർ ഇപ്പോൾ ഇന്ത്യയിൽ അഭയാർത്ഥിയാണ്.

350അംഗ പാർലിമെന്റില്‍ 300സീറ്റിലേക്കാണ് മത്സരം.ശേഷിക്കുന്ന അമ്പത് സീറ്റ് വനിതകള്‍ക്കായ് സംവരണം ചെയ്തിരിക്കുന്നു. ഫലംവന്ന ശേഷം വിജയത്തിന് അനുപാതികമായി പാർടികൾക്ക് ഈ സീറ്റുകള്‍ വീതിച്ചുനല്‍കും. ആകെ151സീറ്റ് ലഭിക്കുന്ന പാർടി ബംഗ്ലാദേശിനെ നയിക്കും. 1981പേരാണ് മത്സരരംഗത്തുള്ളത്.










0 comments