print edition രാമക്ഷേത്രം കൊള്ളയിൽ ചമ്പത് റായിയുടെ കത്ത്; പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിൽ

എം പ്രശാന്ത്
Published on Aug 22, 2026, 01:30 AM | 1 min read
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം കൊള്ളയിൽ പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി വിഎച്ച്‌പി വൈസ് പ്രസിഡന്റ് ചമ്പത് റായിയുടെ തുറന്ന കത്ത്. തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയുടേതാണെന്ന് രാമക്ഷേത്രം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി കൂടിയായ ചമ്പത് റായ് ഒമ്പതുപേജുള്ള കത്തിൽ പറഞ്ഞു.
നിർമാണ സമിതിയിൽ വേണ്ടപ്പെട്ടവരെ മാത്രമാണ് മിശ്ര നിയമിച്ചത്. പിഎംഒയാണ് പതിനഞ്ചംഗ ട്രസ്റ്റിനെ നിയമിച്ചത്. നിർമാണ സമിതി ചെയർമാനായി ചുമതലയേറ്റതോടെ എല്ലാ തീരുമാനങ്ങളും നൃപേന്ദ്ര മിശ്രയുടേതായിരുന്നു. സമിതിയിലെ ഒരംഗം ആറുവർഷത്തിനിടെ അയോധ്യയിലെത്തിയത് രണ്ടുവട്ടം മാത്രം. മറ്റൊരംഗം സുരക്ഷാസംബന്ധമായ നിർദേശങ്ങൾ മാത്രം നൽകി. നാഷണൽ ബിൽഡിങ്‌സ് കൺസ്‌ട്രക്‌ഷൻ കോർപറേഷൻ മുൻ ചെയർമാൻ അനൂപ് മിത്തലിനെയാണ് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മിശ്ര ആശ്രയിച്ചത്. മറ്റാരെയും ഇടപെടാൻ അനുവദിക്കാതിരുന്ന മിശ്ര ക്ഷേത്രനിർമാണത്തിന്റെ പൂർണ അധികാരകേന്ദ്രം താനാണെന്ന് സ്ഥാപിച്ചെടുത്തു.
നിർമാണം എൽ ആൻഡ് ടിയെ ഏൽപ്പിച്ചതും കൺസൾട്ടന്റായി ടാറ്റയെ തെരഞ്ഞെടുത്തതും മിശ്ര തന്നെ. നോയിഡ കേന്ദ്രീകരിച്ച ഡിസൈൻ അസോസിയേറ്റ്‌സിനെ രൂപകൽപ്പനയുടെ ചുമതലയേൽപ്പിച്ചു. ക്ഷേത്ര രൂപകൽപ്പന ചുമതല അഹമ്മദാബാദ് സ്വദേശി ചന്ദ്രകാന്ത് സോംപുരയെയാണ് വിഎച്ച്പി മുൻ പ്രസിഡന്റ് അശോക് സിംഗാൾ ഏൽപ്പിച്ചത്. സോംപുരയെ മിശ്ര നിലനിർത്തിയെങ്കിലും മറ്റ് കെട്ടിടങ്ങളുടെ രൂപകൽപ്പന ചുമതലയിലേക്ക് മാറ്റിയെന്നും കത്തിൽ പറയുന്നു.
കാണിക്കക്കൊള്ള പുറത്തുവന്നതിനെ തുടർന്ന് അയോധ്യയിലെത്തിയ നൃപേന്ദ്ര മിശ്ര ചമ്പത് റായിയെയും ക്ഷേത്രം ട്രസ്റ്റിനെയും തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ചമ്പത് റായിക്ക് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നത്.










0 comments