print edition യുപി തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; ക്ഷേത്രക്കൊള്ളയിൽ വിയർത്ത് ബിജെപി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ പ്രതിസന്ധിയിലായി ബിജെപി. സംഘപരിവാർ നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നതിനാൽ വിശ്വാസികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകാനാകാതെ വിയർക്കുകയാണ്. സംഘപരിവാറുകാരും കാണിക്ക നൽകിയവരും മതാചാര്യന്മാരും അഴിമതിക്കെതിരെ രംഗത്തെത്തിയതും പ്രശ്നം ഇരട്ടിയാക്കി. രാമക്ഷേത്രത്തിൽ ജൂണിലെ സംഭാവനയുടെ വരവ് 80 ശതമാനം ഇടിഞ്ഞതായും റിപ്പോർട്ടുണ്ട്.
അയോധ്യ രാമക്ഷേത്രത്തിന്റെയുൾപ്പെടെ പേരുപറഞ്ഞ് ഘട്ടം ഘട്ടമായാണ് പലയിടത്തും ബിജെപി അധികാരംപിടിച്ചത്. വർഷങ്ങളായി പയറ്റിക്കൊണ്ടിരിക്കുന്ന ഇൗ ഹിന്ദുത്വ കാർഡിന് തിരിച്ചടിയേറ്റതോടെ തെരഞ്ഞെടുപ്പിൽ പരാജയമുണ്ടായേക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പ്രധാന മന്ത്രിയുടെ ഓ-ഫീസ് രൂപംനൽകിയ ട്രസ്റ്റിലുള്ളവരെല്ലാം കള്ളൻമാരാണെന്നും ട്രസ്റ്റിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സംഘപരിവാരുകാർ തന്നെ വിമർശമുയർത്തുന്നത് ഇൗ വിലയിരുത്തലിന്റെ ഭാഗമാണ്. ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന വിഎച്ച്‌പി നേതാവ് ചന്പത്ത് റായിയെ സംരക്ഷിക്കുന്നതിലും പ്രതിഷേധമുണ്ട്.
അയോധ്യയിൽ ബാബരി മസ്‌ജിദ് തകർത്ത് രാമക്ഷേത്രമുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായ ധരം ദാസ് ഉൾപ്പെടെ വിഎച്ച്‌പിയ്ക്കെതിരെ രംഗത്തെത്തി. മധ്യപ്രദേശിലെ മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയയും ആർഎസ്‌എസിനെതെിരെ തുറന്നടിച്ചിട്ടുണ്ട്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്‌വാദി പാർടിയും ബിജെപിക്കെതിരായ വിമർശം കടുപ്പിച്ചിരിക്കുകയാണ്. രാജ്യത്തേക്കാൾ കൂടുതൽ ബിജെപി നോട്ടം പതിപ്പിച്ചിരിക്കുന്നത് സംഭാവനകളിലാണെന്ന് അഖിലേഷ് പറഞ്ഞു.
പ്രതികളുടെ വീട്ടിൽ റെയ്‌ഡ്
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ അറസ്റ്റിലായ എട്ടുപേരുടെ വീടുകളിൽ റെയ്‌ഡ് നടത്തി യുപി പൊലീസ്. തിങ്കളാഴ്‌ച പ്രതികളെ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് പരിശോധന. എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പ്രതികളുടെ വീടുകളിലെത്തുകയായിരുന്നു. പ്രതികളുടെ കുടുംബാംഗങ്ങളേയും അയൽക്കാരെയും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ചോദ്യംചെയ്തു.
ടിന്നു യാദവ്, മനീഷ് കുമാർ യാദവ്, അവിനാഷ് ശുക്ല, ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ വിഎച്ച്‌പി നേതാവ് ചന്പത്ത് റായിയുടെ ഡ്രൈവർ ടിന്നുവിന്റെ കയ്യിൽനിന്നുൾപ്പെടെ 79.8 ലക്ഷം രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ഇൗ എട്ട് ജീവനക്കാർ ചേർന്ന് മാത്രം കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി അന്വേഷക സംഘത്തിന് വിവരംലഭിച്ചു. പ്രതികളുടെ ആസ്‌തിയിൽ ചെറിയ കാലയളവിനുള്ളിൽവൻ വർധനവുണ്ടായതായും റിപ്പോർട്ടുണ്ട്. ചിലരുടെ സന്പത്ത് നൂറിരട്ടിയോളം വർധിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽനിന്ന് പണമുപയോഗിച്ച് ആഡംബര ഹോട്ടലുകളും സ്ഥലവുമുൾപ്പെടെ ഇവർ വാങ്ങിക്കൂട്ടി.











0 comments