print edition പനിയിൽ വിറച്ച് തിരുവനന്തപുരം: 30 ദിവസം 303 പേർക്ക് ഡെങ്കി

തിരുവനന്തപുരം: ജില്ലയിൽ പകർച്ചവ്യാധി വ്യാപനം രൂക്ഷമായതോടെ ഒരു മാസത്തിനുള്ളിൽ 303 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 39 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഞായറാഴ്‌ച 17 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പാങ്ങപ്പാറ – അഞ്ച്, വേളി – മൂന്ന് എന്നിങ്ങനെയും വർക്കല, പുല്ലമ്പാറ, ആനക്കുടി, കണ്ണമ്മൂല, കരവാരം, ആമച്ചൽ, പനവൂർ, നെയ്യാറ്റിൻകര, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇൗ മാസം 28,099 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. 76 പേർക്ക് എലിപ്പനിയും 15 പേർക്ക് മഞ്ഞപ്പിത്തവും 13 പേർക്ക് ചിക്കുൻഗുനിയയും സ്ഥിരീകരിച്ചു. വിവിധ പകർച്ചവ്യാധികളിൽ 12 പേരും 30 ദിവസത്തിനുള്ളിൽ മരിച്ചു. എലിപ്പനി ബാധിച്ച് നാലുപേരും എച്ച്1എൻ1, ഇൻഫ്ലുവൻസ ബാധിച്ച് മൂന്നുപേർ വീതവും ഡെങ്കിപ്പനിയും അമീബിക് മസ്തിഷ്കജ്വരവും ബാധിച്ച് ഓരോരുത്തരുമാണ് മരിച്ചത്. ആരോഗ്യമന്ത്രിയുടെ മണ്ഡലമായ വട്ടിയൂർക്കാവിൽമാത്രം 11 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.










0 comments