കുവൈത്ത് സർവീസ് പുനരാരംഭിച്ചില്ല; യാത്രക്കാർ ദുരിതത്തിൽ

കരിപ്പൂർ
എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത്–- കരിപ്പൂർ, കണ്ണൂർ സർവീസുകൾ വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. നിർത്തിവച്ച സർവീസുകൾ ജൂൺ 15ന് പുനരാരംഭിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. തുടർന്ന് യാത്രക്കാർ ടിക്കറ്റെടുത്തു. എന്നാൽ സർവീസ് ആരംഭിക്കാതായതോടെ ഇവർ പെരുവഴിയിലായി. യുദ്ധപശ്ചാത്തലത്തിൽ നിർത്തിവച്ച സർവീസുകൾ വിദേശ വിമാന കമ്പനികൾ പുനഃസ്ഥാപിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസിനുമാത്രമാണ് സർവീസില്ലാത്ത്. നേരത്തേ അറിയിച്ച സമയം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും സർവീസ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളും എയർ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ടിട്ടില്ല. ജൂൺ ഒന്നുമുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിരുന്നു. ഇതോടെ നിരവധി കുടുംബങ്ങളാണ് ടിക്കറ്റ് ബുക്ക് ചെയ്‌തത്. ജൂലൈ ഒന്നിനും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ ഈ ദിവസങ്ങളിൽ ടിക്കറ്റെടുത്തവർക്ക് എന്നു യാത്രചെയ്യാനാകും എന്നതിലും ഉറപ്പില്ല. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുമെങ്കിലും മറ്റു വിമാനങ്ങളിൽ ടിക്കറ്റ് കിട്ടാൻ വൻ തുക വേണം. യാത്രക്കാർക്ക് വിമാനത്താവളം മാറ്റാനുള്ള സൗകര്യവും അധികൃതർ പരിഗണിച്ചില്ല. ഗൾഫിൽ അവധി ആരംഭിക്കുന്നതിനാൽ നിരവധി കുടുംബങ്ങളാണ് നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നത്. എയർഇന്ത്യ എക്സ്പ്രസ് സർവീസ് വൈകുന്നത് ഇവർക്ക് വലിയ തിരിച്ചടിയാണ്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് കുവൈത്തിൽനിന്നും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾമാത്രമാണ് സർവീസ് നടത്തുന്നത്.











0 comments