print edition ‘മരിക്കാൻ പേടിയാണ്, പക്ഷേ നിവൃത്തിയില്ല’

വർക്കല: ‘മരിക്കാൻ പേടിയാണ്, പക്ഷേ മരിക്കാതെ നിവൃത്തിയില്ല’. മരിക്കുന്നതിനുമുമ്പ് സ്വന്തം ഫോണിൽ റെക്കോഡ് ചെയ്ത ശബ്‌ദ സന്ദേശത്തിലുണ്ട്, ആരതി അനുഭവിച്ച ക്രൂരത. ഭർത്താവ് ഭരതന്നൂർ സ്വദേശി അതുലിന്റെ പീഡനത്താൽ തൂങ്ങിമരിക്കുകയായിരുന്നു വർക്കല വടശ്ശേരിക്കോണം സ്വദേശി ആരതി. പൊലീസാണ് ശബ്ദസന്ദേശവും ആത്മഹത്യക്കുറിപ്പും കണ്ടെത്തിയത്.
‘എന്നെയല്ല, മുന്പ് സ്‌നേഹിച്ചിരുന്ന പെൺകുട്ടിയെയാണ് അതുലിന് ഇഷ്ടം. ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചു. മരിക്കാൻ പേടിയാണ് പക്ഷേ.. ശരീരത്തിൽ കയറിയിരുന്ന് പലതവണ മുഖത്തടിച്ചു. പരമാവധി മുറിവുകൾ ഉണ്ടാക്കാതെയായിരുന്നു ആക്രമണം. അതുലിന്റെ മാനസിക പീഡനം സഹിക്കാൻ പറ്റുന്നില്ല, അച്ഛനും അമ്മയും ക്ഷമിക്കണം – എന്നിങ്ങനെ കുറിപ്പിലുണ്ട്. സംഭവത്തിൽ ഭർത്താവ് അതുലിനെ അറസ്റ്റ് ചെയ്തിരുന്നു.
ഗാർഹിക പീഡനം, ആത്മഹത്യപ്രേരണക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. വെള്ളി വൈകിട്ടാണ് ആരതിയെ ആറ്റുകാലിലുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ‘എനിക്കെന്റെ കൊച്ചിനെയാണ് നഷ്ടപ്പെട്ടത്. അതുലിന്റെ അച്ഛനും കുട്ടിയെ ചീത്ത പറയുമായിരുന്നു. നിയമപരമായി മുന്നോട്ട് പോകും’– ആരതിയുടെ അച്ഛൻ ബൈജു പറഞ്ഞു. അതുൽ ശാരീരികമായി ഉപദ്രവിച്ചെന്നുകാട്ടി വെള്ളിയാഴ്ച ആരതി അമ്മയ്ക്ക് വാട്‌സാപ്പിൽ ചിത്രങ്ങൾ അയച്ചിരുന്നു. ഒന്നര വർഷം മുമ്പായിരുന്നു വിവാഹം.
ആരതിയുടെ മരണം; കുറ്റം സമ്മതിച്ച് അതുൽ
ചാല: യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് ഭർത്താവ് അതുൽ. അറസ്റ്റിലായ അതുലിനെ റിമാൻഡ് ചെയ്‌തു. ആത്മഹത്യ പ്രേരണക്കുറ്റവും ഗാർഹിക പീഡനവുമാണ് ഇയാൾക്കെതിരെ ചുമത്തിയത്. ആറ്റുകാൽ ചിറമുക്ക് വാടകയ്‌ക്ക് താമസിക്കുന്ന വർക്കല വടശേരിക്കോണം വിളയിൽ വീട്ടിൽ ആരതിയാണ്(26) വെള്ളി രാത്രി ഏഴിന് മരിച്ചത്.
ആരതിയുടെ ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. ശാരീരിക, മാനസിക പീഡനങ്ങൾ കാരണം മകളെ വീട്ടിൽ തിരിച്ചെത്തിക്കാൻ അതുലിനോട് ആരതിയുടെ അച്ഛൻ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ചയും അതുൽ ആരതിയുടെ വീട്ടിൽ വന്ന് പണം ആവശ്യപ്പെട്ടിരുന്നു.ജീവനൊടുക്കുമെന്ന് പറഞ്ഞ് മുറിയിൽ കയറിയ ആരതിയെ അതുൽ തടയാതിരുന്നതും ദുരൂഹമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്‌റ്റുമോർട്ടത്തിനു ശേഷം ആരതിയുടെ മൃതദേഹം വടശേരിക്കോണത്തെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.











0 comments