print edition അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: ശ്രീരാമപാദുകവും കവർന്നു

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽനിന്ന് കാണാതായ സ്വർണം–വെള്ളി കട്ടകൾക്കൾക്കുപുറമേ ശ്രീരാമന്റെ വെള്ളി പാദുകങ്ങളും കവർന്നതായി പരാതി. മുംബൈയിൽ ബിസിനസ് നടത്തുന്ന യുപി ജോൻപ്പുർ സ്വദേശി അനിൽ വിശ്വകർമയും കുടുംബാംഗങ്ങളും കഴിഞ്ഞ ഒക്‌ടോബറിൽ രാമവിഗ്രഹത്തിന് മൂന്നു കിലോ വരുന്ന വെള്ളി മാലയും വെള്ളിയിൽ തീർത്ത പാദുകങ്ങളും കാണിക്കയായി നൽകി. വെള്ളി മാലയും വെള്ളി പാദുകങ്ങളും സ്വീകരിച്ച ക്ഷേത്രം പൂജാരി വിഗ്രഹത്തിന് മുന്നിൽ കാണിക്ക അർപ്പിച്ച് മറ്റൊരു വ്യക്തിക്ക് കൈമാറി. മാലയും പാദുകങ്ങളും സ്വീകരിച്ചതിന്റെ രസീതും വിഗ്രഹത്തിൽ മാല ചാർത്തിയത്തിന്റെ ഫോട്ടോയും പിന്നീട് അയച്ചുനൽകാമെന്ന് ക്ഷേത്രം ഭാരവാഹികൾ അനിൽ വിശ്വകർമയ്‌ക്കും കുടുംബാംഗങ്ങൾക്കും ഉറപ്പുനൽകി.
എട്ടുമാസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാതെവന്നതോടെ കാര്യങ്ങൾ അന്വേഷിച്ചു. താൻ നൽകിയ വെള്ളി മാലയും വെള്ളി പാദുകങ്ങളും അടിച്ചുമാറ്റിയതായി അനിലിന് ബോധ്യപ്പെട്ടു. പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ ഇക്കാര്യവും പരാതിയായി എത്തിയിട്ടുണ്ട്. വെള്ളി മാലയും പാദുകങ്ങളും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജുവലേഴ്‌സ് അസോസിയേഷൻ രാമക്ഷേത്രത്തിന് സംഭാവനയായി നൽകിയ അറുപത് കിലോ വെള്ളിക്കട്ടികളും കാണാതായ വസ്‌തുക്കളുടെ പട്ടികയിലുണ്ട്. അയോധ്യയിലെ ക്ഷേത്രനിർമാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തർ അയച്ചുകൊടുത്ത കാണിക്കകളാണ് കാണാതായത്.









0 comments