print edition അനിൽ മിശ്രയെയും ഗോപാൽ റാവുവിനെയും വീണ്ടും ചോദ്യംചെയ്‌തു

ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു

സ്വന്തം ലേഖകൻ
Published on Jul 04, 2026, 02:01 AM | 1 min read
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ട്രസ്‌റ്റ് അംഗം അനിൽ മിശ്രയെയും ക്ഷേത്രം മാനേജർ ഗോപാൽ റാവുവിനെയും വീണ്ടും ചോദ്യംചെയ്‌തു. ഇരുവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും ജീവനക്കാരുടെ നിയമനരീതിയും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചു. ചമ്പത് റായിയെയും അനിൽ മിശ്രയെയും ഗോപാൽ റാവുവിനെയും വ്യാഴാഴ്‌ച ഏഴുമണിക്കൂറോളം എസ്‌ഐടി ചോദ്യംചെയ്‌തിരുന്നു.
അയോധ്യയിൽ തന്റെ സേവനം പൂർത്തിയായതായി ചമ്പത് റായ് പറഞ്ഞുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കളങ്കിതനായി തുടരാനാകില്ലെന്നും വഞ്ചിക്കപ്പെട്ടതാണെന്നും ചമ്പത് റായ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്‌ച ചേരുന്ന ക്ഷേത്രം ട്രസ്‌റ്റിന്റെ യോഗം ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജികൾ പരിഗണിക്കും. അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനാൽ ട്രസ്‌റ്റ് പ്രസിഡന്റ് മഹന്ത് നൃത്യഗോപാൽ ദാസ് യോഗത്തിൽ പങ്കെടുക്കാനിടയില്ല.
കേസിൽ പ്രതിചേർക്കപ്പെട്ട ജയിലിലുള്ള അവിനാശ് ശുക്ലയെ ചോദ്യംചെയ്യുന്നതിനായി പൊലീസ് 24 മണിക്കൂർ റിമാൻഡിൽ ഏറ്റുവാങ്ങി. മോഷണപണം പങ്കുവെച്ചിരുന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
അയോധ്യ രാമക്ഷേത്രത്തിൽ വൻക്കൊള്ളയാണ് നടന്നതെന്നും ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരാണ് ഉത്തരവാദികളെന്നും ബജ്‌റംഗദള്‍ സ്ഥാപക പ്രസിഡന്റും ബാബ്റിമസ്ജിദ് പൊളിക്കൽ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരനുമായിരുന്ന വിനയ് കത്യാർ പറഞ്ഞു.
ഭൂമിക്കൊള്ളയിലേക്കും എസ് ഐടി അന്വേഷണം വ്യാപിപ്പിച്ചു.











0 comments