പശ്ചിമേഷ്യൻ യുദ്ധം: വിമാന ഇന്ധനവിലയിൽ 121 ശതമാനം വർധന; പ്രവാസികൾക്ക് ഇരുട്ടടി

പ്രതീകാത്മക ചിത്രം
ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ - ഇസ്രയേൽ - അമേരിക്ക യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര തലത്തിൽ വിമാന ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിമാന ഇന്ധനവിലയിൽ 121 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷൻ (അയാട്ട) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ യാത്രക്കാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.
ഇന്ധനവില കുതിച്ചതോടെ വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവുണ്ടാകുമെന്നുറപ്പായി. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഈ ഏപ്രിൽ ആയപ്പോഴേക്കും ഇന്ധനവില ഇരട്ടിയിലധികമായി വർധിക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷവും വ്യോമപാതകളിലെ നിയന്ത്രണങ്ങളുമാണ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയത്.
മിഡിൽ ഈസ്റ്റിലെ പല സർവീസുകളും ഇതിനകം തന്നെ റദ്ദാക്കേണ്ടി വന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. അയാട്ടയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസുകളുടെ ഡിമാൻഡിലും 3.46 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ യുദ്ധം നേരിട്ട് ബാധിച്ച മിഡിൽ ഈസ്റ്റിലെ വിമാനക്കമ്പനികളുടെ ഡിമാൻഡിൽ 46.6 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
വ്യോമഗതാഗത മേഖലയിലെ ഈ കടുത്ത അനിശ്ചിതത്വം പ്രവാസികളുടെ യാത്രാ ബഡ്ജറ്റുകളെ താളംതെറ്റിക്കും. ഗൾഫ് മേഖലയിൽ സ്കൂളുകൾ പൂട്ടി വേനലവധിക്കാലം ആരംഭിക്കുന്നതോടെ കുടുംബസമേതം നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്കാണ് ഈ വിലവർധന കനത്ത പ്രഹരമാകുന്നത്.










0 comments