ഇന്ത്യയിൽ വിമാന ഇന്ധന വില ചരിത്രകാല റെക്കോര്‍ഡില്‍; ടിക്കറ്റ് ചാർജും ഉയർന്നേക്കും

എയര്‍ഇന്ത്യ വിമാനം
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളവിപണിയില്‍ അസംസ്കൃത എണ്ണ വില ഉയർന്നതിന് പിന്നാലെ ഇന്ത്യയിൽ വിമാന ഇന്ധന വിലയും ഇരട്ടിയായി ഉയർന്നു. വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില ചരിത്രത്തിലാദ്യമായി 2.07 ലക്ഷമായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിമാന ഇന്ധന വില ഇരട്ടിയിലധികമായിരിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധന നിരക്ക് കൂട്ടിയിരുന്നെങ്കിലും ഇത്രയധികം വർദ്ധിക്കുന്നത് ആദ്യമായാണ്. ഇന്ധന നിരക്ക് ഉയർന്നതോടെ വിമാന ടിക്കറ്റ് ചാർജും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 ആയി വർദ്ധിച്ചു. റഷ്യ - യുക്രെയ്ൻ യുദ്ധ കാലത്തായിരുന്നു ഇതിന് മുൻപ് വില വർദ്ധിച്ചത്.
ആഭ്യന്തര വിമാന സർവീസുകൾക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏകദേശം 107 ശതമാനവും വർദ്ധനവുണ്ടായി. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ വിമാന ഇന്ധനത്തിന്റെ എക്സൈസ് നികുതി വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. 50 രൂപയാണ് പ്രത്യേക തീരുവയായി സർക്കാർ പ്രഖ്യാപിച്ചത്. ഇളവുകൾക്ക് ശേഷം തീരുവ ലിറ്ററിന് 29.5 രൂപയാണ് ഈടാക്കുക.










0 comments