വ്യോമയാന പ്രതിസന്ധി സ്വകാര്യവൽക്കരണത്തിന്റെ ഫലം; കേന്ദ്രസർക്കാർ കുറ്റക്കാർ: എ എ റഹീം എംപി

ന്യൂഡൽഹി : നിലവിലെ വ്യോമയാന പ്രതിസന്ധി ഉടലെടുത്തത് കേന്ദ്രസർക്കാറിന്റെ അനാസ്ഥ കാരണമാണെന്ന് എ എ റഹീം എംപി. കേന്ദ്രസർക്കാറിന്റെ നവ ഉദാവൽക്കരണ നയങ്ങങ്ങളുടെയും സ്വകാര്യവൽക്കരണത്തിൻ്റെയും ഉപോൽപ്പന്നമാണ് ഈ പ്രതിസന്ധി. ഇന്ത്യൻ ആഭ്യന്തര വ്യോമയാന മേഖലയുടെ 65.6 ശതമാനവും ഇൻഡിഗോയും 25.7 ശതമാനം എയർ ഇന്ത്യയുമാണ് കൈകാര്യം ചെയ്യുന്നത്. അതായത് ഇന്ത്യൻ വ്യോമയാന മേഖലയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ രണ്ട് കമ്പനികളാണ്.
എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുമ്പോൾ കേന്ദ്ര സർക്കാർ അവകാശപ്പെട്ടത് അവർ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്നാണ്. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ, സേവനത്തിന്റെ കാര്യത്തിൽ, സൗകര്യങ്ങളുടെ കാര്യത്തിൽ എല്ലാം വളരെ പരിതാപകരമാണ് എന്നതാണ് യാഥാർത്ഥ്യം. ഇൻഡിഗോ പ്രതിസന്ധിയുടെ സമയത്ത് യാത്രക്കാരെ കൊള്ളയടിക്കുന്ന സമീപനമാണ് എയർ ഇന്ത്യ സ്വീകരിക്കുന്നത്.
കഴിഞ്ഞയാഴ്ച ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എക്കണോമി ക്ലാസിന് 64,000 രൂപ വരെ നിരക്ക് ഈടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്ത് നിയന്ത്രണത്തെ പറ്റിയാണ് സർക്കാർ സംസാരിക്കുന്നത്? ഇന്ത്യൻ വ്യോമയാന മേഖലയിൽ സർക്കാറിന് ഒരുതരത്തിലുള്ള നിയന്ത്രണവും ഇല്ല.
വളരെ കുറഞ്ഞ സ്റ്റാഫുകളെ ഉപയോഗിച്ച് കൂടുതൽ തൊഴിലെടുപ്പിക്കുക എന്ന നയമാണ് കമ്പനികൾ തുടരുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷയെ സാരമായി ബാധിക്കുന്നു. എരിതീയിൽ എണ്ണ എന്നപോലെ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തുകയും ചെയ്തു. ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണം. വ്യോമയാന മേഖലയിലെ ഇരട്ടനയം അവസാനിപ്പിക്കണമെന്നും വിമാന നിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എ എ റഹീം എംപി ആവശ്യപ്പെട്ടു










0 comments