വിദേശ കുത്തക നിക്ഷേപത്തിന് വീണ്ടും തുറന്ന വാതിൽ; ഇന്ത്യയിലേക്ക് 50 കോടി ഓസ്ട്രേലിയൻ ഡോളർ

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം നരേന്ദ്രമോഡി | Photo by MARTIN KEEP / AFP
മെൽബൺ : രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ മേഖലകളും വിദേശ കോർപ്പറേറ്റുകൾക്ക് കൊള്ളലാഭമെടുക്കാൻ പാകത്തിൽ നയങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്ക് (എൻഐഐഎഫ്) ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടായ ‘ഓസ്‌ട്രേലിയൻ സൂപ്പർ’ 500 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ അധിക നിക്ഷേപം നടത്തും. മെൽബണിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒ ഫോറത്തിൽ വെച്ച് കമ്പനി ചീഫ് എക്സിക്യൂട്ടീവ് പോൾ ഷ്രോഡറാണ് പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകൾ വിദേശ മൂലധന ശക്തികൾക്ക് കൊള്ളലാഭമെടുക്കാൻ പാകത്തിൽ തുറന്നുകൊടുക്കുകയാണ് കേന്ദ്രസർക്കാർ. നാല് ട്രില്യൺ ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന ഓസ്‌ട്രേലിയൻ പെൻഷൻ ഫണ്ടിന് ലാഭം കൊയ്യാനുള്ള ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായ ദീർഘകാല നിക്ഷേപ കേന്ദ്രമായി ഇന്ത്യമാറിക്കഴിഞ്ഞു. ഇതിനുപുറമെ രാജ്യത്തെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലേക്കും വിദേശ പങ്കാളിത്തം വ്യാപിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ ആഗോള വിദേശ മൂലധനം ആകർഷിക്കുന്നതിനായി 2015ലാണ് നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സ്ഥാപിച്ചത്. ഇതിലേക്ക് ഏഴ് വർഷം മുൻപ് തന്നെ ഓസ്‌ട്രേലിയൻ സൂപ്പർ 240 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ആഗോള നിക്ഷേപങ്ങളിൽ വെച്ച് ഏറ്റവും മികച്ച ലാഭം തന്നത് ഇന്ത്യയിലെ എൻഐഐഎഫ് ആണെന്നും പുതിയ നിക്ഷേപത്തോടെ ഇന്ത്യയിലെ ആകെ നിക്ഷേപം 3.3 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറായി ഉയർന്നതായും പെൻഷൻ ഫണ്ട് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ പൊതുസ്വത്തുക്കൾ ഉപയോഗിച്ച് വിദേശ കോർപ്പറേറ്റുകൾക്ക് വൻതോതിൽ ലാഭമുണ്ടാക്കിക്കൊടുക്കുന്ന നയങ്ങൾ തുടരുകയാണ് കേന്ദ്രസർക്കാർ.











0 comments