ക്രൈസ്തവവേട്ടയിൽ കേന്ദ്രമന്ത്രിമാർ വാ തുറക്കുന്നില്ല; പ്രതിഷേധം ശക്തമാക്കുമെന്ന് എൽഡിഎഫ് എംപിമാർ

ന്യൂഡൽഹി: ഒഡീഷയിലും ഛത്തീസ്ഗഡിലും ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് എൽഡിഎഫ് എംപിമാർ. ഉത്തരേന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ സംഘടിതമായ ആക്രമണങ്ങളാണ് അരങ്ങേറുന്നതെന്ന് എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഛത്തീസ്ഗഡിൽ നടന്ന അതേ സംഭവമാണ് ഒഡീഷയിലും ആവർത്തിച്ചത്. ജലേശ്വറിൽ ഏഴുപതോളം ബജ്രംഗ്ദൾ പ്രവർത്തകരാണ് മലയാളി പുരോഹിതരെയും കന്യാസ്ത്രീകളെയും ആക്രമിച്ചത്. അക്രമികളെ പൂർണമായി വിട്ടയച്ച പൊലീസ്, ആക്രമണത്തിനിരയായവർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ആക്രമിച്ച ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പൊലീസിനെ പൂർണമായും സംഘപരിവാറിന്റെ അണികളാക്കി മാറ്റിയിരിക്കുകയാണ്.
വിഷയത്തിൽ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ വാ തുറക്കുന്നു പോലുമില്ല. ക്രൈസ്തവ ന്യൂനപക്ഷത്തെ ഉപയോഗിച്ച് നേടിയ മന്ത്രിസ്ഥാനങ്ങളാണ് സുരേഷ് ഗോപിയുടേയും ജോർജ് കുര്യന്റേതും. നിശബ്ദത അവസാനിപ്പിച്ച് ഇവർ നിലപാട് വ്യക്തമാക്കണമെന്നും എംപിമാർ പറഞ്ഞു.
ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം. ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷ പാർടികൾ ശക്തമായ പ്രതിഷേധം തുടരുമെന്നും എംപിമാർ പറഞ്ഞു.









0 comments