ക്രൈസ്തവവേട്ട: അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കണം, പ്രധാനമന്ത്രി മൗനം വെടിയണം; കത്തയച്ച് എ എ റഹിം എംപി

എ എ റഹിം
ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ രാജ്യത്തെമ്പാടും ക്രൈസ്തവർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണങ്ങളിൽ നടപടി എടുക്കണമെന്നും മൗനംവെടിയണമെന്നും ആവശ്യപ്പെട്ട് എ എ റഹിം എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ജമ്മുവിലെ ആർഎസ് പുരയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനായ ബേബി ജേക്കബും കുടുംബത്തിനും നേരെ ക്രിസ്മസിൻ്റെ തലേദിവസമാണ് ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സമാനമായി, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും ക്രിസ്ത്യൻ മതവിഭാഗത്തിന് നേരെ വർധിച്ചുവരുന്ന അക്രമങ്ങളുടെ തുടർച്ചയാണെന്നും എ എ റഹിം പറഞ്ഞു.
പാസ്റ്റർ ബേബി ജേക്കബും കുടുംബത്തിനുമെതിരെ അക്രമം നടത്തിയവരെ ഒരു സംരക്ഷണവും നൽകാതെ ഉചിതമായ ശിക്ഷ ഉറപ്പാക്കണം. നാഗ്പൂരിൽ അറസ്റ്റ് ചെയ്ത ഫാദർ സുധീറിനെയും കുടുംബത്തെയും ഉടൻ മോചിപ്പിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും ഭരണഘടന പൗരന്മാർക്ക് നൽകുന്ന മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും കത്തിലൂടെ റഹിം ആവശ്യപ്പെട്ടു.










0 comments