പശ്‌ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു

ഗോപി
Published on Mar 16, 2026, 09:50 PM | 1 min read
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടതുമുന്നണി ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ടു. ആകെ 294 സീറ്റില്‍ 192 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. സിപിഐ എമ്മിന്റെ 142 സ്ഥാനാര്‍ഥികള്‍ ആദ്യപട്ടികയിലുണ്ട്. സിപിഐ–14, ഫോർവേഡ് ബ്ലോക്ക്–21, ആർഎസ്‌പി–13, മാർക്‌സിസ്റ്റ് ഫോർവേഡ് ബ്ലോക്കും ആർസിപിഐയും ഒന്നുവീതം എന്നിങ്ങനെയാണ് ഘടകകക്ഷികളുടെ സീറ്റുകൾ. 28 പേർ വനിതകൾ. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും യുവാക്കളും പട്ടികയിൽ ഇടംപിടിച്ചു.
സിപിഐ എം കേന്ദ്ര കമ്മറ്റിയംഗങ്ങളായ മീനാക്ഷി മുഖർജി, ദേബ്‌ലീന ഹേംബ്രം, എസ്എഫ്ഐ ജനറൽ സെക്രട്ടറി, മയൂഖ് ബിശ്വാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ദേബ്ജ്യോതി സിൻഹ, മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻറ്റ് ദിപ്‌സിതാ ധർ, മുൻരാജ്യസഭാംഗം ബികാഷ് രഞ്ജൻ ഭട്ടാചാര്യ എന്നിവർ പട്ടികയിലുണ്ട്.
അടുത്ത ദിവസങ്ങളിൽ രണ്ടാം പട്ടിക പുറത്തുവിടുമെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു പറഞ്ഞു. സിപിഐ (എം എൽ) ലിബറേഷൻ, ഐഎസ്എഫ് എന്നീ കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് മത്സരിക്കുക. സീറ്റ് ചർച്ച പൂർത്തിയായി. വിവിധ മേഖലകളിൽപ്പെട്ട പ്രമുഖ വ്യക്തികൾ സ്വതന്ത്രരായും മത്സരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ഇടതുമുന്നണി ഘടകകക്ഷി നേതാക്കൾ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.










0 comments