അസമിൽ തോരാതെ പെയ്യുന്ന ദുരിതം; മരണം 98 ആയി, ഒന്നര ലക്ഷം പ്രളയബാധിതർ

ഗുവാഹത്തി: അസമിൽ കനത്ത മഴയിലും വെള്ളക്കെട്ടിലും പെട്ട് മരിച്ചവരുടെ എണ്ണം 98 ആയി ഉയർന്നു. 1.55 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. പല ജില്ലകളിലും വെള്ളത്തിനടിയിലാണ്. ഗതാഗതം പൂർണമായും തടസപ്പെട്ടു. സംസ്ഥാനത്തെ 13 ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണ്.
മരണസംഖ്യ ഉയരുന്നതുവരെ രക്ഷാപ്രവർത്തനമോ സ്ഥിതിഗതികൾ വിലയിരുത്താനുള്ള നീക്കമോ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്ന ആക്ഷേപവുമുണ്ട്. ശിവസാഗർ, ഗോലാഘട്ട്, നാഗോൺ, ഹോജായ്, സോണിത്പൂർ, ധെമാജി, ദരംഗ്, ബിശ്വനാഥ്, കാമ്‌രൂപ് (മെട്രോ), ലഖിംപൂർ, ഉദൽഗുരി, ജൊർഹട്ട്, ചരായ്ദേവ് എന്നീ ജില്ലകളിലാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്.
55 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൂടാതെ 18 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 10,748.64 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകുകയാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. സ്ഥിതി വിലയിരുത്തുന്നതിൽ ഉണ്ടായ കാലതാമസത്തിനെതിരെയും വ്യാപക വിമർശനമാണ് ഉയരുന്നത്.










0 comments