പെല്ലെറ്റ് ഗൺ പ്രയോഗത്തിൽ കാഴ്ച നഷ്ടപ്പെട്ട പെൺകുട്ടിയെ കുറിച്ചുള്ള വാര്‍ത്ത ബ്ലോക്കി മെറ്റ

ന്യൂഡൽഹി: കശ്മീരിൽ സുരക്ഷാ സേനയുടെ പെല്ലെറ്റ് തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട പെൺകുട്ടിയെ കുറിച്ചുള്ള വാര്‍ത്ത ഇൻസ്റ്റഗ്രാമിൽ ബ്ലോക് ചെയ്ത് സോഷ്യൽ മീഡിയ ഭീമനായ മെറ്റ. വീട്ടിൽ ജാലകത്തിനരികിൽ ഇരിക്കവെ പൊലീസ് തോക്കിൽ നിന്നുള്ള പെല്ലറ്റുകൾ തറച്ച് കാഴ്ച നഷ്ടമായ ഇൻഷാ മുഷ്താഖിനെ കുറിച്ചുള്ള വാര്‍ത്തയുടെ ലിങ്കാണ് നീക്കം ചെയ്തത്. ഇൻസ്റ്റയിൽ നിയമപരമായ നടപടിയുടെ ഭാഗം എന്നാണ് വിശദീകരണം.
"ഇന്ത്യയിലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് പ്രകാരമുള്ള നിയമപരമായ ആവശ്യങ്ങൾ മുൻനിർത്തിയുള്ള നടപടി" എന്ന് പറയുന്നു.
പൊലീസിന്റെയും സുരക്ഷാ സേനകളുടെയും പെല്ലറ്റ് തോക്ക് ഉപയോഗത്തെ കുറിച്ചുള്ള പ്രതിഷേധം ശക്തമാവുകയാണ്. എൻ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് വിവേചനമില്ലാതെ ജനകീയ സമരങ്ങൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നത് വ്യാപകമായത്. ഇത് സംബന്ധിച്ച് വിവരിക്കുന്ന ദ ഹിന്ദു നൽകിയ റിപ്പോര്‍ടിന്റെ ഭാഗമായുള്ള പോസ്റ്റാണ് ആവശ്യപ്രകാരം എന്ന പേരിൽ നീക്കം ചെയ്തത്.

ജന്തര്‍ മന്തറിൽ ജൂലൈ 20 ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് പതിവ് പോലെ പെല്ലെറ്റ് തോക്ക് ഉപയോഗിച്ചിരുന്നു. വിദ്യാര്‍ഥി സമൂഹവും യുവതലമുറകളും ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും പ്രചാരണവും നടത്തി. ഇതോടെ ക്രൂരതയിലെ മാനുഷിക പ്രശ്നങ്ങൾ ചോദ്യം ചെയ്യപ്പെടുകയും രാജ്യവ്യാപകമായി സംവാദം ഉയരുകയും ചെയ്തു.
ഈ സാഹചര്യത്തിൽ പെല്ലറ്റ് തോക്ക് കാരണം കാഴ്ച നഷ്ടപെട്ട ഇൻഷാ മുഷ്താഖിന് സംസ്ഥാന സര്‍ക്കാര്‍ എൽപിജി ഡീലര്‍ഷിപ് അനുവദിക്കാൻ തീരുമാനിച്ചു. പൊലീസ് ആക്രമണത്തിൽ കാഴ്ച നഷ്ടപെട്ട യുവതി പത്ത് വര്‍ഷമായി കാത്തിരിപ്പായിരുന്നു. ഒടുവിൽ സമകാല പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അനുമതി ലഭിച്ചത്. അവരെ കുറിച്ച് പുറത്തു വന്ന വാര്‍ത്തായാണ് ഇൻസ്റ്റ തടഞ്ഞത്.
അന്ന് പെല്ലറ്റ് തറച്ച് പരിക്കേറ്റത്
6000 പേര്‍ക്ക്
സ്വന്തം വീടിന്റെ ജനാലയ്ക്ക് അരികിൽ ഇരുന്ന് എട്ടാം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടയിൽ ലക്ഷ്യമില്ലാതെ പൊലീസ് തുടരെ പ്രയോഗിച്ച പെല്ലറ്റ് ഏറ്റാണ് കാഴ്ച നഷ്ടമായത്. 2016 ൽ തെക്കൻ കശ്മീരിൽ ഉണ്ടായ പ്രക്ഷോഭത്തിനിടെയാണ് സംഭവം. ഈ പ്രക്ഷോഭത്തിൽ 6000 പേര്‍ക്ക് പെല്ലറ്റ് തോക്കിൽ നിന്നുള്ള ചീളുകൾ തറച്ച് പരിക്കേറ്റതായാണ് കണക്കുകൾ പുറത്തു വന്നത്.










0 comments