'മിയാ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കലാണ് എന്റെ ജോലി'; വിദ്വേഷ പ്രസംഗവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: അസമിലെ ബംഗാളി വംശജരായ മുസ്‌ലിങ്ങൾക്കെതിരെ (മിയാ മുസ്‌ലിങ്ങൾ) വിദ്വേഷ പരാമർശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മിയാ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കലാണ് തന്റെ ജോലിയെന്നും അവരെ സമ്മർദ്ദത്തിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ശർമ്മ പരസ്യമായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നടപടികളിൽ മിയാ മുസ്‌ലിങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ വിവാദ പ്രസ്താവന. എന്റെ ജോലി മിയാ ജനതയെ ബുദ്ധിമുട്ടിക്കലാണ്. അവർക്ക് പ്രശ്നങ്ങളുണ്ടാക്കാൻ ഞാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ല. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അവർക്കായി ചില കുഴപ്പങ്ങൾ ഞങ്ങൾ സൃഷ്ടിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് 4 മുതൽ 5 ലക്ഷം വരെ മിയാ വോട്ടർമാരെ ഒഴിവാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അസമിലെ തദ്ദേശീയരായ ജനതയെ സംരക്ഷിക്കാനാണ് താൻ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ, മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനും ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് അസമിലും ദേശീയതലത്തിലും ഉയരുന്നത്.










0 comments