അതിവേഗ പാതയിൽ ഇ ശ്രീധരനെ ചുമതലപ്പെടുത്തിയോ? രാജ്യസഭയിൽ മറുപടി നൽകാതെ അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കേരളത്തിലെ അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് 'മെട്രോ മാൻ' ഇ ശ്രീധരനെ ഏതെങ്കിലും ഔദ്യോഗിക ചുമതല ഏൽപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രാജ്യസഭയിൽ വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
എംപിമാരായ ഹാരിസ് ബീരാൻ, ജോൺ ബ്രിട്ടാസ് എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി ഒഴിഞ്ഞുമാറുന്ന തരത്തിൽ മറുപടി നൽകിയത്. അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഇ ശ്രീധരൻ ഓഫീസ് തുറന്നത് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ചോദ്യം.
എന്നാൽ ചോദ്യം തെറ്റായ ഉദ്ദേശത്തോടെയുള്ളതാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇ ശ്രീധരൻ രാജ്യം ആദരിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം തനിക്ക് ഉപദേശങ്ങൾ നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു. ശ്രീധരന്റെ നിർദ്ദേശപ്രകാരമാണ് ബജറ്റിൽ ഏഴ് അതിവേഗ കോറിഡോറുകൾ പ്രഖ്യാപിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു.
അദ്ദേഹം ഓഫീസ് തുറന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും റെയിൽവേ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് പിന്തുണയുണ്ടാകുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
അതേസമയം, അതിവേഗ റെയിൽ പദ്ധതിയുടെ കാര്യത്തിൽ പന്ത് ഇപ്പോഴും സംസ്ഥാനത്തിന്റെ കോർട്ടിലാണെന്ന് മന്ത്രി പറഞ്ഞു. ശബരി റെയിൽ പാതയുടെ കാര്യത്തിൽ സംസ്ഥാനം ഭൂമി ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും എൻഡിഎ സർക്കാർ കേരളത്തിൽ വന്നാൽ പദ്ധതികൾ വേഗത്തിലാക്കുമെന്നും ആണ് മന്ത്രിയുടെ ന്യായീകരണം.









0 comments