വിവാഹവാഗ്ദാനം നൽകി പീഡനം: പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ആർമി ഓഫീസര്‍ അറസ്റ്റിൽ

ഭോപ്പാൽ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ആർമി ഓഫീസറെ അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റ് കേണലായ വരുൺ പ്രതാപ് സിങ്ങിന(48)നെയാണ് മധ്യപ്രദേശ് പൊലീസിലെ വനിതാ കോൺസ്റ്റബിളിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തത്. നിലവിൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ജോലി ചെയ്യുന്ന വരുണിനെ ബിഎൻഎസ് സെക്ഷൻ 69 ( വിവാഹവാഗ്ദാനം നൽകിയോ മറ്റ് ഉദ്ദ്യേശങ്ങളോടെയോയുള്ള ലൈംഗികബന്ധം), 352 (2) (ഭീഷണി) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
42കാരിയായ അതിജീവിത നൽകിയ പരാതിയിലാണ് നടപടി. പൊലീസിൽ പരാതി നൽകിയാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച ശേഷം വാഗ്ദാനത്തിൽ നിന്ന് പിന്മാറുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണ്.
2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരിചയപ്പെടുമ്പോൾ അവിവാഹിതനാണെന്നാണ് പ്രതി പറഞ്ഞിരുന്നതെന്ന് അതിജീവിത വ്യക്തമാക്കി. ഡിസംബറിൽ ഇയാളുടെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. 2013ലാണ് പ്രതി വിവാഹിതനാണെന്ന് അതിജീവിത തിരിച്ചറിയുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ ഭാര്യയുമായുള്ള വിവാഹമോചന നടപടികൾ നടക്കുകയാണെന്നും അതിനു ശേഷം വിവാഹം ചെയ്യാമെന്നുമായിരുന്നു മറുപടി. പിന്നീട് ഒരോ കാരണങ്ങൾ പറഞ്ഞ് വിവാഹം വൈകിപ്പിച്ചതായി അതിജീവിത പറയുന്നു. 2024ലാണ് ഇയാൾക്ക് മറ്റ് സ്ത്രീകളുമായും സമാനമായ രീതിയിൽ ബന്ധമുണ്ടായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അതിജീവിത അറിയുന്നത്. തുടർന്ന് പരാതി നൽകുകയായിരുന്നു.










0 comments