പാലക്കാട് മെഡിക്കൽ കോളേജിലെ സമരം താത്കാലികമായി അവസാനിപ്പിച്ചു

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയലെ ഹൗസ് സർജന്മാരുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങൾ എത്രയും വേഗം നടപ്പിലാക്കുമെന്ന മന്ത്രി കെ എ തുളസിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിവെച്ചത്. പട്ടികജാതി വകുപ്പിന്‍റെ കീഴിലുള്ള രാജ്യത്തെ ഏക മെഡിക്കൽ കോളേജ് ആശുപത്രിയുടെ ദുരവസ്ഥ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്.
എക്സ് റേ എടുക്കുന്നതിന് പോലുള്ള സംവിധാനങ്ങൾ ഇല്ലെന്നും എത്രയും വേഗം അതിന് പരിഹാരം വേണമെന്നുമായിരുന്നു ഡോക്ടർമാരുടെ പ്രധാന ആവശ്യം. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങളാണ് എത്രയും വേഗം നടപ്പിലാക്കുമെന്ന ഉറപ്പുകൾ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സമരം താത്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് ഹൗസ് സർജന്മാർ അറിയിച്ചു. അഞ്ച് ദിവസം നീണ്ട സമരപോരാട്ടത്തിലാണ് വിജയം കണ്ടത്.
മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഡോക്ടർമാരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് അപര്യാപ്തതകൾ ചൂണ്ടിക്കാണിച്ചു ഡോക്ടർമാർ സമരത്തിന് ഇറങ്ങിയത്. എക്സ്-റേ,സിടി സ്കാൻ എന്നിവയില്ല. ഒരു രോഗി വന്നാൽ അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒന്നുമില്ല എന്നും ഡോക്ടർമാർ ആരോപിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റയാൾക്ക് ഒരു എക്സറേ വേണമെങ്കിലും സിടി വേണമെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട ഗതികേടിലാണെന്നും ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു.









0 comments