അനിൽ അംബാനിക്കെതിരായ സിബിഐ കേസ്; 73,000 കോടിയുടെ വെട്ടിപ്പ്, 7 കേസ്

അനിൽ അംബാനി, സുപ്രീംകോടതി

സ്വന്തം ലേഖകൻ
Published on Apr 08, 2026, 09:38 AM | 1 min read
ന്യൂഡൽഹി: അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) ഉൾപ്പെട്ടിരിക്കുന്നത് 73,000 കോടി രൂപയുടെ തട്ടിപ്പ് ആരോപണങ്ങളിലാണെന്നും ഏഴ് കേസുകളിലായി അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ സുപ്രീംകോടതിയിൽ. ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലാണെന്നും കോടതിക്ക് നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ പറഞ്ഞു.
മുദ്രവെച്ച കവറിൽ സമർപ്പിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് തുറന്ന കോടതിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വെളിപ്പെടുത്തിയത്. ഏകദേശം 73,006 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ് ഏജൻസികൾ കണക്കാക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന ഇഡിയും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും സിബിഐക്കും കേസുകൾ അന്വേഷിക്കുന്നതിൽ വിമുഖതയുണ്ടെന്ന് മുൻപ് കേസ് പരിഗണിക്കവെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 31,580 കോടി രൂപ വായ്‌പയെടുത്ത ആർകോം ചട്ടവിരുദ്ധമായി പണം കൈക്കലാക്കിയെന്ന് മുൻ കേന്ദ്രസെക്രട്ടറി ഇഎഎസ് ശർമയുടെ പൊതുതാൽപ്പര്യ ഹർജിയെ തുടർന്നാണ് അന്വേഷണത്തിന് നിർദേശിച്ചത്.










0 comments