രോഗത്തിന് തെളിവ് വേണമെന്നാവശ്യം; ഐവി ഡ്രിപ്പുമായി ഓഫീസിലെത്തി അങ്കണവാടി ജീവനക്കാരി; വീഡിയോ

ഭര്‍ത്താവിന്‍റെ സഹായത്തോടെ കയ്യിൽ കുത്തിവച്ച ഗ്ലൂക്കോസ് ബോട്ടിലുമായി ഓഫീസിലെത്തിയ അങ്കണവാടി ജീവനക്കാരി
കതിഹാർ: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അങ്കണവാടി ജീവനക്കാരിയോട് അസുഖമാണെന്ന് തെളിയിക്കാൻ നേരിട്ടെത്തണമെന്ന് മേലുദ്യോഗസ്ഥർ. ബീഹാറിലെ കതിഹാറിലാണ് മനുഷ്യസാക്ഷിയെ സംഭവം. കഠിനമായ രോഗാവസ്ഥയിലായിരുന്ന അങ്കണവാടി ജീവനക്കാരിയോടാണ് അവധിയെടുക്കുന്നതിനായി നേരിട്ടെത്തി തെളിവ് ഹാജരാക്കാൻ അധികൃതർ ഉത്തരവിട്ടത്.
താൻ രോഗബാധിതയാണെന്നും ജോലിക്ക് ഹാജരാകാൻ കഴിയില്ലെന്നും അറിയിച്ചിട്ടും ഉദ്യോഗസ്ഥർ കനിഞ്ഞില്ല. രോഗത്തിന് തെളിവ് വേണമെന്ന ശാഠ്യത്തെത്തുടർന്ന്, ആശുപത്രി കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത ഇവർ കയ്യിൽ കുത്തിവച്ച ഗ്ലൂക്കോസ് ബോട്ടിലുമായി ഓഫീസിലെത്തുകയായിരുന്നു.
ഭർത്താവിൻ്റെ സഹായത്തോടെയാണ് ഓഫീസിലെത്തിയത്. സൂചി കുത്തിയ കൈയും മരുന്നു കുപ്പിയും ഭർത്താവ് ഉയർത്തിപ്പിടിച്ച് നൽകിയപ്പോൾ, വിറയ്ക്കുന്ന കാലുകളോടെ അവർ മേലധികാരികൾക്ക് മുന്നിൽ വന്നുനിന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപിക്കുകയാണ്. ഇന്ത്യയിലെ താഴെത്തട്ടിലുള്ള തൊഴിലാളികൾ, പ്രത്യേകിച്ച് അങ്കണവാടി ജീവനക്കാർ അനുഭവിക്കുന്ന കഠിനമായ തൊഴിൽ ചൂഷണത്തിലേക്കും അധികാരികളുടെ മനോഭാവത്തിലേക്കുമാണ് ഈ ദൃശ്യങ്ങൾ വിരൽ ചൂണ്ടുന്നത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.









0 comments