ഒടുവിൽ കനിഞ്ഞു; സഹോദരിയുടെ അസ്ഥികൂടം ചുമന്ന വയോധികന് ബാങ്ക് പണം കൈമാറി

അസ്ഥികൂടവുമായി ബാങ്കിലെത്തിയ വയോധികന് (Photo; NDTV)
ന്യൂഡൽഹി: സഹോദരി മരിച്ചെന്ന് തെളിയിക്കാൻ അസ്ഥികൂടവുമായി ബങ്കിലേയ്ക്ക് എത്തിയ വയോധികന് സഹോദരിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം കൈമാറി. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽമീഡിയയിൽ നിറയുകയും ചർച്ച ചെയ്യപ്പെട്ടതോടെയാണ് ബാങ്ക് അധികൃതർ വയോധികന് മുന്നിൽ കനിഞ്ഞത്. ഒടുവിൽ സഹോദരിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,402 രൂപയാണ് 50കാരനായ ജീത്തു മുണ്ടയ്ക്ക് കൈമാറിയത്.
ഒഡീഷയിലാണ് സംഭവം. ജനുവരി 26ന് മരിച്ച സഹോദരി കക്ര മുണ്ടയുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കുന്നതിനായി ജീത്തു മുണ്ട പട്ടന ബ്ലോക്കിലെ മലിപോസി ബ്രാഞ്ച് ഒഡീഷ ഗ്രാമീൺ ബാങ്കിലെത്തിയിരുന്നു. എന്നാൽ, കക്ര മുണ്ട മരിച്ചെന്ന് ജീത്തു പറഞ്ഞിട്ടും ബാങ്ക് അധികൃതർ വിശ്വസിച്ചില്ല. കക്രയുടെ സാന്നിധ്യത്തിൽ മാത്രമേ പണം നൽകൂവെന്നും തീർത്തു പറഞ്ഞു. ഇതോടെയാണ്, സഹോദരിയുടെ കുഴിമാടം തുറന്ന് അസ്ഥികൂടവുമായി വയോധികൻ ബാങ്കിലെത്തിയത്.
കക്ര മുണ്ടയുടെ ഭർത്താവും ഏക മകനും നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ജീത്തു മുണ്ട മാത്രമാണ് ഏക ബന്ധു. അതേസമയം, ബാങ്ക് പറയുന്ന നിയമപരമായ പ്രശ്നങ്ങൾ അറിയാത്തതുകൊണ്ടാണ് ജീത്തു ഇത്തരം ഒരു കാര്യം ചെയ്തതെന്ന് പട്ടന പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ പ്രസാദ് സഹു പറഞ്ഞു. ജീത്തു നിരക്ഷരനായ ഒരു ഗോത്രവിഭാഗക്കാരനാണ്. അദ്ദേഹത്തോട് കാര്യങ്ങൾ വിശദമാക്കി പറഞ്ഞു നൽകുന്നതിൽ ബാങ്ക് അധികൃതരും പരാജയപ്പെട്ടെന്നും ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു. പുറത്തെടുത്ത അസ്ഥികൂടം വീണ്ടും സംസ്കരിക്കുകയും ചെയ്തു.










0 comments