print edition അമീറുൽ ഇസ്ലാമിന്റെ ജയിൽമാറ്റം: സർക്കാർ മറുപടി നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പെരുന്പാവൂരിലെ നിയമവിദ്യാർഥിയെ ബലാത്സംഗം ചെയ്‌തു കൊന്ന കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിനെ അസമിലെ ജയിലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ മറുപടി നൽകണമെന്ന് സുപ്രീംകോടതി.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമീറുൽ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരുടെ ബെഞ്ചാണ് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്.
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് അന്തർസംസ്ഥാന ജയിൽമാറ്റം 2010-ലെ കേരള ജയിൽസ് ആൻഡ് കറക്‌ഷണൽ സർവീസസ് (മാനേജ്മെന്റ്) ചട്ടത്തിൽ വിലക്കുന്നുണ്ട്. ഇൗ ചട്ടത്തിൽ ഭേദഗതി വരുത്തുന്നത് സർക്കാർ ആലോചിക്കണമെന്നും കോടതി പറഞ്ഞു.
ജയിൽമാറ്റത്തെ കേരളം ശക്തമായി എതിർക്കുകയാണെന്ന് അമീറുള്ളിനായി ഹാജരായ അഭിഭാഷക പറഞ്ഞു. ചട്ടത്തെ ചോദ്യം ചെയ്‌ത് മറ്റൊരു ഹർജി നൽകിയിട്ടുണ്ട്. ചട്ടത്തിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കേരളത്തിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ വിശദമായ മറുപടി നൽകാൻ ബെഞ്ച് നിര്‍ദേശിച്ചു.










0 comments