print edition എൻസിഡിസി ഭേദഗതി ബില്‍ പിൻവലിക്കണം: അഖിലേന്ത്യ കിസാൻസഭ

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ ദേശീയ സഹകരണ വികസന കോർപ്പറേഷൻ ഭേദഗതി ബിൽ (എൻസിഡിസി) ഭരണഘടനയുടെ ഫെ-ഡറൽ തത്വങ്ങൾക്കെതിരാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും അഖിലേന്ത്യ കിസാൻസഭാ പ്രസിഡന്റ് അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും ആവശ്യപ്പെട്ടു.
നല്ല നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാര്യമായ ചർച്ച കൂടാതെ തിരക്കിട്ട് ബിൽ പാസാക്കിയത്. ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായോ രാജ്യത്തെ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായോ യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ല.
സഹകരണസ്ഥാപനങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്കുള്ള മേൽനോട്ട– മാർഗനിർദേശ അധികാരങ്ങൾ ഇല്ലാതാക്കുന്നതാണ് എൻസിഡിസി ഭേദഗതി ബിൽ. എൻസിഡിസി സാമ്പത്തികസഹായം നൽകിയിയിരുന്നത് സംസ്ഥാന സർക്കാരുകൾ മുഖാന്തിരമോ സഹകരണ ബാങ്കുകൾ വഴിയോ ആയിരുന്നു. പുതിയ ഭേദഗതിയിലൂടെ സാമ്പത്തികസഹായം എൻസിഡിസിക്ക് നേരിട്ട് സഹകരണ സൊസൈറ്റികൾക്കോ മൂന്നാം കക്ഷികൾക്കോ നൽകാം. ഇത് അധികാര കേന്ദ്രീകരണത്തിനും സ്വജനപക്ഷപാതത്തിനും വഴിവെയ്‌ക്കും. എതിർശബ്‌ദങ്ങളെ ഇല്ലാതാക്കാനും സഹകരണ സ്ഥാപനങ്ങൾ ബലമായി പിടിച്ചെടുക്കുന്നതിനും ആർഎസ്‌എസും ബിജെപിയും ബില്ലിലെ വ്യവസ്ഥകൾ ദുരുപയോഗിക്കും. സഹകരണസ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന ബില്ലിനെതിരായി കർഷകരും തൊഴിലാളികളുമടക്കം എല്ലാ ജനാധിപത്യശക്തികളും രംഗത്തുവരണമെന്നും കിസാൻസഭ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments