എയർ ഇന്ത്യയിൽ കടുത്ത പ്രതിസന്ധി; സർവീസുകളും ശമ്പളവും വെട്ടിക്കുറയ്ക്കും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് എയർ ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത മൂന്നുമാസത്തേക്ക് സർവീസുകൾ 20 ശതമാനംവരെ വെട്ടിക്കുറയ്ക്കാനും ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ വിടുന്നതിനും ധാരണയായതായി റിപ്പോർട്ടുണ്ട്. നോൺ ടെക്നിക്കൽ ജീവനക്കാരെയാകും ഇത്തരത്തിൽ നിർബന്ധിത അവധിയിൽ വിടുക. ഗുരുഗ്രാമിലെ ആസ്ഥാനത്ത് വ്യാഴാഴ്ചനടന്ന ബോർഡ് യോഗത്തിൽ ഇതിനുള്ള നിർദേശങ്ങളിൽ ധാരണയായെന്നാണ് വിവരം.
ജീവനക്കാർക്കുള്ള ബോണസ് കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനുമാണ് മറ്റൊരു നിർദേശം. സാങ്കേതിക ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിടുന്നതും, വൈസ് പ്രസിഡന്റ് റാങ്കിന് മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതും ബോർഡിന്റെ പരിഗണനയിലുണ്ട്. വരും മാസങ്ങളിൽ സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ സർവീസുകളിൽ വലിയ തോതിലുള്ള കുറവ് വരുത്താനാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ സാമ്പത്തിക വർഷം 220 ബില്യൺ രൂപയുടെ റെക്കോർഡ് നഷ്ടമാണ് എയർ ഇന്ത്യ രേഖപ്പെടുത്തിയത്. പശ്ചിമേഷ്യാസംഘർഷത്തെത്തുടർന്ന് വ്യോമപാതകളിൽ നിയന്ത്രണം തുടരുന്നത് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് വലിയതോതിൽ ഉയർത്തുകയാണ്. ഇന്ധനലഭ്യത കുറഞ്ഞത് വിമാന ഇന്ധനവില ഗണ്യമായി ഉയരാനും കാരണമായി. ഇതേത്തുടർന്ന് അഞ്ഞൂറോളം അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെലവുചുരുക്കുന്നതിനുള്ള നടപടികളിലേക്ക് കമ്പനി ഗൗരവമായി നീങ്ങുന്നത്. നടപടികൾ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.










0 comments