ഇൻഷുറൻസ് മേഖലയെ സുതാര്യമാക്കാന്‍ ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി ഐആർഡിഎഐ

ന്യൂഡല്‍ഹി : ഇൻഷുറൻസ് മേഖലയിലെ സുതാര്യത വർധിപ്പിക്കുന്നതടക്കം ലക്ഷ്യമിട്ട് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ). 2026ലെ ഇൻഷുറൻസ് ഇന്റർമീഡിയറീസ് ഭേദഗതി ചട്ടങ്ങൾ പ്രകാരമാണ് മാറ്റങ്ങൾ.
ഇൻഷുറൻസ് വിതരണം കൂടുതൽ സുതാര്യമാക്കുക, ഇടനിലക്കാരുടെ ഉത്തരവാദിത്തം മെച്ചപ്പെടുത്തുക, പോളിസി ഉടമകൾക്ക് സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പരിഷ്കാരങ്ങളിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ പോളിസിഹോൾഡറുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉത്തരവാദിത്വം വർധിപ്പിക്കാനുമാണ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഇൻഷുറൻസ് ബ്രോക്കേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് നരേന്ദ്ര ഭരിൻഡ്‌വാൾ പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്തു.
ഇൻഷുറൻസ് ഏജന്റുമാർ വഴിയുള്ള ഓരോ പോളിസികൾളും ഇടനിലക്കാരെ സ്ഥിരമാക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇൻഷുറൻസ് ഏജന്റുകൾ, ബ്രോക്കർമാർ, കോർപ്പറേറ്റ് ഏജന്റുകൾ തുടങ്ങിയ ഇടനിലക്കാരിൽ കൂടുതൽ ഉത്തരവാദിത്തം ഉണ്ടാകുമെന്ന് ഐആർഡിഎഐ ഉറപ്പുനൽകുന്നു. മാത്രമല്ല, പോളിസിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ഏജന്റിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തത ലഭിക്കാനും ഇതിലൂടെ സാധിക്കുന്നു. ഇത് പോളിസിയിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കാനും കഴിയും. ഇനി മുതൽ ഏജന്റിന്റെ വിവരങ്ങൾ ഓരോ ഇൻഷുറൻസ് പോളിസിയിലും നിർബന്ധമായും ചേർക്കുകയും വേണം.
ഇൻഷുറൻസ് ഇടനിലക്കാർക്കായി ആജീവനാന്ത രജിസ്ട്രേഷൻ കൊണ്ടുവന്നതാണ് ഈ പരിഷ്കാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം. പുതിയ സംവിധാനപ്രകാരം ഇടനിലക്കാർ ഇനി മുതൽ ലൈസൻസ് ഇടയ്ക്കിടെ പുതുക്കേണ്ടതില്ല. പകരം, വാർഷിക ഫീസ് അടയ്ക്കുകയും നിബന്ധനകൾ പാലിക്കുകയും ചെയ്തുകൊണ്ട് അവർക്ക് തുടർച്ചയായി പ്രവർത്തിക്കാം.










0 comments