കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രം; രാജ്യവ്യാപക പ്രതിഷേധവുമായി കിസാൻ സഭ

ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി അഖിലേന്ത്യാ കിസാൻ സഭ. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ തകർക്കാനും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുമുള്ള ബോധപൂർവമായ നീക്കമാണിതെന്ന് എഐകെഎസ് കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഫെഡറൽ തത്വങ്ങളെ വെല്ലുവിളിക്കുന്ന ഈ നീക്കത്തിനെതിരെ കർഷകരും കർഷകത്തൊഴിലാളികളും സാധാരണക്കാരും അണിനിരക്കണമെന്നും സഭ ആഹ്വാനം ചെയ്തു. പത്താം ധനകാര്യ കമ്മീഷൻ കാലയളവിൽ 3.87 ശതമാനമായിരുന്ന കേരളത്തിന്റെ നിഹിത വിഹിതം ഇപ്പോൾ വെറും 1.9 ശതമാനമായാണ് കേന്ദ്രം വെട്ടിക്കുറച്ചത്.
ഉത്തർപ്രദേശിന് 18 ശതമാനവും ബിഹാറിന് 10 ശതമാനവും വിഹിതം നൽകുന്നിടത്താണ് കേരളത്തോടുള്ള ഈ ക്രൂരത. ഈ സാമ്പത്തിക വർഷം മാത്രം 27,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു. പുതുതായി നടപ്പിലാക്കിയ വിബിജി ആർ എ എം ജി പദ്ധതി വഴി കേന്ദ്ര വിഹിതം 90 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറച്ചു.
ഇത് കേരളത്തിന് പ്രതിവർഷം 2000 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെക്കും. സെസ്സും സർചാർജും ഏർപ്പെടുത്തി ഡിവിസിബിൾ പൂളിൽ നിന്നുള്ള വിഹിതം കേന്ദ്രം സ്വന്തം പോക്കറ്റിലാക്കുകയാണ്. ഇതിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടമാകുന്നത്.
ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അധികാരം കവർന്നെടുത്തു. നികുതി വിഹിതം 31 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തണം എന്നും പ്രസ്താവനയിലൂട കിസാൻ സഭ ആവശ്യപ്പെട്ടു. സീഡ്‌സ് ബിൽ 2025, ഇലക്ട്രിസിറ്റി ബിൽ 2025, ലേബർ കോഡുകൾ തുടങ്ങിയവ വഴി ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
2016-23 കാലയളവിൽ കേന്ദ്ര ഇടപെടലുകൾ മൂലം കേരളത്തിന് 1,07,513 കോടി രൂപയുടെ വിഭവക്കമ്മിയുണ്ടായി. കേരളത്തിന്റെ സ്വന്തം വരുമാനം 78.7 ശതമാനമായി ഉയർന്നിട്ടും കേന്ദ്ര സഹായം കുറയ്ക്കുന്നത് വികസന മോഡലിനെ തകർക്കാനാണെന്നും ഇതിനെതിരെ ബഹുജന പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും എഐകെഎസ് അറിയിച്ചു.











0 comments