print edition മോദി സർക്കാരിന്റെ കീഴടങ്ങലിനെതിരെ വിശാലഐക്യം കെട്ടിപ്പടുക്കും : അഖിലേന്ത്യ കിസാൻ സഭ

ന്യൂഡൽഹി
അമേരിക്കൻ പ്രസിഡന്റ് അടിച്ചേല്‍പ്പിച്ച അധിക തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഇന്ത്യ–യുഎസ് വ്യാപാര കരാർ പിൻവലിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിഷയം യുഎസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്പോഴാണ് മോദി സർക്കാർ രാജ്യത്തിന്റെ പരമാധികാര അവകാശങ്ങൾ അടിയറ വച്ചത്. രാജ്യതാൽപര്യങ്ങൾ വിറ്റുതീർത്ത് സാമ്രാജ്യത്വ മേധാവിത്വത്തിന് കീഴ്‌പ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്‌എസിനും ബിജെപിക്കും എതിരെ ശക്തമായി പ്രതിഷേധിക്കാൻ എല്ലാ മേഖലകളിലുമുള്ളവർ മുന്നോട്ടുവരണം. ഇൗ കീഴടങ്ങലിനെതിരെ അധ്വാനിക്കുന്ന ജനങ്ങളുടെ വിശാലഐക്യം കെട്ടിപ്പടുക്കും.
യുഎസുമായും യുറോപ്യൻ യൂണിയനുമായും സ്വതന്ത്ര്യ വ്യാപാര കരാറുകളെ ചരിത്ര വിജയമായി അവതരിപ്പിക്കുന്ന മോദി ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക ഘടനയെ സാമ്രാജ്യത്വവുമായി സംയോജിപ്പിച്ച് ആഘോഷിക്കുകയാണ്. കോടിക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും താൽപ്പര്യങ്ങൾ ബലികഴിപ്പിച്ച് മോദി വൻകിട ബിസിനസുകൾക്ക് മുൻഗണന നൽകി. കരാറിലൂടെ നമ്മുടെ വിപണികൾ കീഴടക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര സർക്കാർ സാമ്രാജ്യത്വ ശക്തികൾക്ക് നൽകിയെന്നും കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments