എഐഎഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി; നാല് മുൻ മന്ത്രിമാർ കൂടി ടിവികെയിൽ

എടപ്പാടി പളനിസ്വാമി
ചെന്നൈ: എഐഎഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി. നാല് മുൻ മന്ത്രിമാർ മുഖ്യമന്ത്രി വിജയ്‍യുടെ പാർടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിൽ ചേർന്നു. ടുമലൈ കെ രാധാകൃഷ്ണൻ, എം സി സമ്പത്ത്, കടമ്പൂർ സി രാജു, എൻ ആർ ശിവപതി എന്നിവരാണ് ടിവികെയിൽ ചേർന്നത്. ശനിയാഴ്ച ചെന്നൈയിലെ പാർടി ആസ്ഥാനത്ത് വെച്ചാണ് ടിവികെ അംഗത്വം എടുത്തത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദ്, തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ആധവ് അർജുന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.
ഏപ്രിൽ 23ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എഐഎഡിഎംകെ വലിയ തകർച്ച നേരിടുകയാണ്. നിയമസഭയിൽ മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ, വിപ്പ് ലംഘിച്ച് 25 വിമത എഐഎഡിഎംകെ എംഎൽഎമാർ പിന്തുണച്ചിരുന്നു. ഇതിൽ 4 പേർ നേരത്തെ തന്നെ രാജിവെച്ച് ടിവികെയിൽ ചേർന്നു. പുതിയതായി ടിവികെയിൽ ചേർന്ന ഉടുമലൈ രാധാകൃഷ്ണൻ (ഉടുമൽപേട്ട് മണ്ഡലം), കടമ്പൂർ രാജു (കോവിൽപട്ടി) എന്നിവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരാണ്. എം സി സമ്പത്താകട്ടെ കടലൂർ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
മെയ് 29ന് മുൻ മന്ത്രിമാരായ വെള്ളമാണ്ടി നടരാജൻ, ആനന്ദൻ, മുൻ എംഎൽഎമാരായ നടരാജ്, സാധൻ പ്രഭാകർ എന്നിവരുൾപ്പെടെ മുന്നൂറിലധികം എഐഎഡിഎംകെ പ്രവർത്തകർ ടിവികെയിൽ ചേർന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എഐഎഡിഎംകെ വിട്ട് വിജയ്‌ക്കൊപ്പം ചേർന്ന ആദ്യത്തെ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ആയിരുന്നു. ഇപ്പോൾ നാല് മുതിർന്ന നേതാക്കൾ കൂടി പാർടി വിട്ടതോടെ എഐഎഡിഎംകെയിൽ നിലവിലുണ്ടായിരുന്ന ആഭ്യന്തര പ്രതിസന്ധി രൂക്ഷമായി.










0 comments