അന്തിമ റിപ്പോർട്ട് വൈകിപ്പിച്ച് എഎഐബി
print edition അഹമ്മദാബാദ് വിമാനദുരന്തം; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിച്ചില്ല

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന് ഒരു വർഷം തികയുമ്പോഴും അന്വേഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് വൈകിപ്പിച്ച് കേന്ദ്ര സർക്കാർ. വ്യോമയാന മന്ത്രാലയത്തിനുകീഴിലുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എഎഐബി) ഇടക്കാല പ്രസ്‌താവന മാത്രമാണ് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ചട്ടപ്രകാരം അപകടമുണ്ടായി ഒരു വർഷത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. ഇൗ നിയമം പാലിക്കാൻ തയ്യാറാകാത്ത എഎഐബി, നിയമത്തിലെ പഴുതുപയോഗിച്ച് ഇടക്കാല പ്രസ്‌താവനയിറക്കുകയായിരുന്നു.
അപകടകാരണം വ്യക്തമാക്കാതെയുള്ള ഇടക്കാല റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്(എഫ്‌ഐപി) ഉൾപ്പെടെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളും അന്തിമ റിപ്പോർട്ട് വൈകുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകി പുറത്തിറക്കിയ ഇടക്കാല പ്രസ്‌താവനയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മാത്രമാണ് എഎഐബി പറഞ്ഞത്. പ്രാഥമിക റിപ്പോർട്ട് പുറത്തുവിടുന്നതിലും കേന്ദ്രവും എഎഐബിയും ഉഴപ്പിയിരുന്നു. നിയമപ്രകാരം 30 ദിവസത്തിനുള്ളിലാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഇതനുസരിച്ച് കൃത്യം മുപ്പതാം ദിവസം മാത്രമാണ് പ്രാഥമിക റിപ്പോർട്ട് പുറത്തുവിടാൻ എഎഐബി തയ്യാറായത്.










0 comments