ad
Deshabhimani

ബോട്സ്വാനയിൽ നിന്നുള്ള 9 ചീറ്റകൾ കുനോയിലെത്തി; എണ്ണം 48 ആയി ഉയർന്നു

cheetah
വെബ് ഡെസ്ക്

Published on Mar 01, 2026, 08:50 AM | 1 min read

ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചു. വ്യോമമാർഗം എത്തിച്ച ഒമ്പത് ചീറ്റകളെ ശനിയാഴ്ച മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടു. ആറ് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയുമാണ് എത്തിച്ചത്. ഇതോടെ രാജ്യത്ത് ആകെയുള്ള ചീറ്റകളുടെ എണ്ണം 48 ആയി ഉയർന്നു. പ്രൊജക്ട് ചീറ്റയുടെ ഭാ​ഗമായാണ് ബോട്സ്വാനയിൽ നിന്ന് രാജ്യത്തേക്ക് ചീറ്റകളെ എത്തിച്ചത്.


പ്രോജക്ട് ചീറ്റയുടെ ഭാ​ഗമായി 2022 സെപ്തംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു. പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചു. കുനോയിലും മധ്യപ്രദേശിലെ മന്ദ്‌സൗർ, നീമുച്ച് ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണ് ചീറ്റകളുള്ളത്. നമീബിയയിൽ നിന്നെത്തിച്ച പെൺചീറ്റകളായ ജ്വാല, ആശ, ​ക്ഷിണാഫ്രിക്കയിൽ ജനിച്ച ഗാമിനി, വീര, നിർവ, ഇന്ത്യയിൽ ജനിച്ച മുഖി എന്നിവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. കുനോയിൽ ഇതുവരെ 27 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാ​ഗമായി മൂന്നാം തവണയാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്.


ആകെയുള്ള ചീറ്റകളിൽ മൂന്നെണ്ണത്തെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവയെ കുനോയിൽ തന്നെയാണ് പരിചരിക്കുന്നത്. കഴിഞ്ഞ വർഷം കുനോയിൽ 12 കുഞ്ഞുങ്ങൾ ജനിച്ചെങ്കിലും ആറ് കുഞ്ഞുങ്ങൾ പല കാരണങ്ങളാൽ ചത്തു. ഈ വർഷം ഫെബ്രുവരി 7നും 18 നും ഇടയിൽ ഒമ്പത് കുഞ്ഞുങ്ങൾ ജനിച്ചു. 2023 മുതൽ കുനോയിൽ 39 കുഞ്ഞുങ്ങൾ ജനിച്ചു. അതിൽ 27 എണ്ണം അതിജീവിച്ചു.


ബോട്സ്വാനയിൽ നിന്ന് ഗ്വാളിയോറിലേക്ക് വ്യോമസേന വിമാനത്തിൽ കൊണ്ടുവന്ന ചീറ്റകളെ പിന്നീട് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിലാണ് കുനോയിലെത്തിച്ചത്. രാജ്യത്ത്‌ വംശനാശം സംഭവിച്ച ഒരു വിഭാഗമാണ്‌ ചീറ്റ. 1952-ലാണ് ഇന്ത്യയിൽ ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രൊജക്ട് ചീറ്റ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home