ഹണിട്രാപ്പിൽ കുടുങ്ങി പാക് ഏജൻസിക്ക് വിവരങ്ങൾ കൈമാറി; ജമ്മു കശ്മീരിൽ യുവാവ് പിടിയിൽ

അമൻ
ജമ്മു: പാകിസ്ഥാൻ ഏജൻസിക്ക് രഹസ്യ ദൃശ്യങ്ങളും വിവരങ്ങളും കൈമാറിയ കേസിൽ ജമ്മു കശ്മീറിലെ കത്വയിൽ 24 കാരനായ യുവാവ് അറസ്റ്റിലായി. ട്രക്ക് ഡ്രൈവറായ അമൻ എന്നയാളാണ് പിടിയിലായത്. സൈനിക താവളങ്ങൾ നിരീക്ഷണം നടത്തുകയും പാക് ഏജൻസികൾക്ക് കൈമാറാനായി വിവരങ്ങളും ഫോട്ടോകളും ശേഖരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഹണിട്രാപ്പിൽ കുടുങ്ങിയ ശേഷമാണ് അമൻ രഹസ്യ വിവരങ്ങളും ദൃശ്യങ്ങളും കൈമാറി തുടങ്ങിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ചാരവൃത്തിക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമുള്ള നിർദ്ദേശങ്ങൾ പാകിസ്ഥാന്റെ ഇൻ്റർ-സർവീസസ് ഇൻ്റലിജൻസിൽ (ഐഎസ്ഐ) നിന്നും ഇയാൾക്ക് ലഭിച്ചിരുന്നു.
അതിർത്തിക്ക് സമീപമുള്ള റോഡ് നിരീക്ഷിക്കുന്നതിനായി അമൻ തന്റെ വീടിന് പുറത്ത് സിം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നതായി വൃത്തങ്ങൾ പറയുന്നു. ക്യാമറ സ്ഥാപിക്കുന്നതിനായി അയാൾക്ക് 20,000 രൂപ ലഭിച്ചിരുന്നു. ഇതിലൂടെ ലഭിച്ച ദൃശ്യങ്ങളാണ് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസിക്ക് കൈമാറിയത്.
അമന്റെ ഫോൺ പിടിച്ചെടുത്ത ജമ്മു കശ്മീർ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ ഏജൻസികൾക്കായി രഹസ്യ ദൃശ്യങ്ങൾ കൈമാറുകയും സൈനിക താവളങ്ങളുടെ നിരീക്ഷണം നടത്തി വിവരങ്ങളും ഫോട്ടോകളും ശേഖരിക്കുകയും ചെയ്‌തു എന്നീ ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്.









0 comments