റെയിൽവെ മേൽപ്പാലങ്ങളുടെ 82 ശതമാനവും കേരള സർക്കാരിന്റെ പങ്കാളിത്തത്തോടെ; സമ്മതിച്ച് കേന്ദ്രമന്ത്രി

അശ്വിനി വൈഷ്ണവ്, വി ശിവദാസൻ
ന്യൂഡൽഹി: കേരളത്തിലെ റെയിൽവെ മേൽപ്പാലങ്ങളുടെ നിർമാണത്തിന്റെ ബഹുഭൂരിപക്ഷവും സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇത് തുറന്നുസമ്മതിച്ചത്.
റെയിൽവെ മന്ത്രാലയത്തിന്റെ മറുപടി പ്രകാരം, 4,932 കോടി രൂപ ചെലവ് വരുന്ന 139 റെയിൽവേ പാലങ്ങൾക്ക് കേരളത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 4,056 കോടി രൂപ ചെലവ് വരുന്ന 107 റെയിൽ പാലങ്ങളും കേരള സർക്കാരുമായി ചെലവ് പങ്കിടൽ അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. 876 കോടി രൂപ ചെലവ് വരുന്ന 32 പദ്ധതികൾക്ക് മാത്രമേ ഇന്ത്യൻ റെയിൽവേ പൂർണമായും ധനസഹായം നൽകുന്നുള്ളൂ.
റെയിൽവെ മേൽപ്പാലത്തിന് വേണ്ട ഭൂമിപോലും സ്വയംകണ്ടെത്താൻ റെയിൽവെ തയ്യാറല്ല. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകുന്ന ഭൂമിയിലാണ് റെയിൽവേ പാലം നിർമിക്കുന്നത്. റെയിൽവെ പ്രവർത്തനത്തിന്റെ ഫലമായി ജനങ്ങൾക് ഉണ്ടാകുന്ന ഗതാഗതതടസം പരിഹരിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം റെയിൽവേക്കാണ്.
കേരളത്തിന് അർഹമായ വിഹിതംപോലും നൽകാത്ത കേന്ദ്രസർക്കാർ റെയിൽവെ മേൽപ്പാലങ്ങളുടെ കാര്യത്തിലും സംസ്ഥാനത്തെ പിഴിയുകയാണെന്നും വി ശിവദാസൻ എംപി പറഞ്ഞു.










0 comments