രൂപ വീണ്ടും താഴേക്ക് ഓഹരി കൂപ്പുകുത്തി

ന്യൂഡൽഹി > സമ്പദ്ഘടനയ്ക്ക് കടുത്ത ക്ഷതമേൽപ്പിച്ച് രൂപയുടെ മൂല്യത്തിലും ഓഹരിവിപണിയിലും വൻ തകർച്ച. ഡോളറിന‌് 72.70 എന്ന നിലയിലേക്ക് രൂപ തകർന്നടിഞ്ഞു. മുംബൈ ഓഹരിവിപണി സൂചിക സെൻസെക്സ് 509 പോയിന്റും ദേശീയ സൂചിക നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞു. സെൻസെക്സ് രണ്ടുദിവസത്തിനുള്ളിൽ ആയിരത്തോളം പോയിന്റാണ് ഇടിഞ്ഞത്.
ഇതിനിടെ, ഡൽഹിയിൽ ചൊവ്വാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന‌് 14 പൈസവീതം വർധിപ്പിച്ചു. ഡൽഹിയിൽ പെട്രോളിന‌് 80.96 രൂപയും ഡീസലിന‌് 72.97 രൂപയുമായി. മുംബൈയിൽ ഇത് യഥാക്രമം 88.26, 77.47 രൂപ വീതമായി. മഹാരാഷ്ട്രയിലെ പർഭാനിയിൽ പെട്രോൾവില ലിറ്ററിന‌് 90.11 രൂപയായി. രൂപയുടെ മൂല്യം ചൊവ്വാഴ്ച 25 പൈസകൂടി ഇടിഞ്ഞതോടെ ഇക്കൊല്ലം ഇതുവരെ ഉണ്ടായ മൂല്യശോഷണം 14 ശതമാനമായി. ധനമന്ത്രാലയം രൂപയെ പിടിച്ചുനിർത്താൻ നടത്തിയ ശ്രമങ്ങളൊന്നും ഫലിച്ചില്ല. വിദേശസ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുന്നത് തുടരുന്നു. തിങ്കളാഴ്ചമാത്രം 300 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഇക്കൊല്ലം ഇതുവരെ 650 കോടി ഡോളറിന്റെ ഓഹരികൾ വിദേശസ്ഥാപന നിക്ഷേപകർ വിറ്റൊഴിഞ്ഞു.










0 comments