ad
Deshabhimani

ഹിന്ദുമഹാസഭയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ നാടന്‍ ബീഫ് കറിയുടെ പാചക കുറിപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2018, 12:00 PM | 0 min read

ന്യൂഡല്‍ഹി > ബീഫ് കഴിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായതെന്ന ഹിന്ദുമഹാസഭ തലവന്‍ ചക്രപാണിയുടെ വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ ഹിന്ദുമഹാസഭയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ് കേരള നാടന്‍ ബീഫ് കറിയുടെ പാചക കുറിപ്പ് പോസ്റ്റ് ചെയ്തു. ബീഫ് കഷ്ണങ്ങളായി മുറിക്കുന്നതിന്റെ  ദൃശ്യം, ബീഫ് കറിയും ചോറും ഉള്‍പ്പെടുന്ന ചിത്രം, ഏഴ് ഘട്ടങ്ങളായുള്ള ബീഫ് കറിയുടെ പാചക കുറിപ്പ് എന്നിവയാണ് സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചോറ് നെയ്‌ചോറ്, അപ്പം, പൊറോട്ട, പുട്ട്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം ബീഫ് വിളമ്പാമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് ശുപാര്‍ശ ചെയ്യുന്നുണ്ട്.

ബീഫ് കഴിക്കുന്നവരെ സഹായിക്കരുതെന്നും പശുക്കളെ കൊല്ലാത്തവരെ മാത്രമെ സഹായിക്കാവു എന്നുമുള്ള ചക്രപാണിയുടെ പ്രസ്താവന ഹാക്കേഴ്‌സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങള്‍ ആളുകളെ വ്യക്തിത്വം കൊണ്ടാണ് ബഹുമാനിക്കുന്നതും ഭക്ഷണശീലം നോക്കിയല്ലെന്നും ചക്രപാണിക്ക് മറുപടിയും നല്‍കിയിട്ടുണ്ട്. തങ്ങള്‍ ഒന്നും മറക്കില്ലെന്നും ക്ഷമിക്കില്ലെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ ഒരു വന്‍ പടയാണെന്നും തങ്ങളെ എപ്പോഴും പ്രതീക്ഷിക്കാമെന്നും ഹാക്കേഴ്‌സ് പറയുന്നുണ്ട്.

വിവിധ മതക്കാരായ മലയാളികള്‍ ബീഫ് കഴിക്കുകയും പശുക്കളെ കശാപ്പു ചെയ്യുകയും ചെയ്യുന്നവരാണെന്നും ഇതിനുള്ള ശിക്ഷയാണ് പ്രളയമെന്നുമാണ് ചക്രപാണി പറഞ്ഞത്. സര്‍ക്കാരുകളും സര്‍ക്കാര്‍ ഇതര ഏജന്‍സികളും കേരളത്തിനെ സഹായിക്കരുതെന്നും ഇയാള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഉത്തരഖണ്ഡില്‍ പ്രളയമുണ്ടായത് ആളുകള്‍ ഹണിമൂണിന് എത്തുന്നതിനാലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. മുന്‍പ് പാകിസ്ഥാന്റെ  നിരവധി വെബ്‌സൈറ്റുകള്‍ കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരുന്നു. പാക് പിടിയിലായ ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചപ്പോളും ഇവര്‍ പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home