മഹാരാഷ്ട്ര: ക്ഷീരകർഷക സമരം ശക്തം

മുംബൈ > മഹാരാഷ്ട്രയിൽ ഞായറാഴ‌്ച ആരംഭിച്ച ക്ഷീരകർഷകരുടെ സമരം കൂടുതൽ ശക്തമാകുന്നു. സംസ്ഥാനവ്യാപകമായി കർഷകസംഘടനാ നേതാക്കളുടെ പിന്തുണ ലഭിച്ചതോടെയാണ‌് സമരം ശക്തിയാർജിക്കുന്നത‌്. വെണ്ണയ‌്ക്കും പാൽപ്പൊടിക്കുമുള്ള ജിഎസ‌്ടിയിൽ ഇളവ‌് വരുത്തുക, ഒരു ലിറ്റർ പാലിന‌് അഞ്ചു രൂപവീതം കർഷകർക്ക‌് സബ‌്സിഡി അനുവദിക്കുക, കർഷകർ സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെടാതിരിക്കാൻ ലിറ്ററിന‌് 30 രൂപ കുറഞ്ഞ വില പ്രഖ്യാപിക്കുക എന്നിവയാണ‌് ക്ഷീരകർഷകരുടെ ആവശ്യങ്ങൾ.
മുംബൈ, പുണെ, നാഗ‌്പുർ, നാസിക‌് എന്നിവിടങ്ങളിലേക്കുള്ള പാൽടാങ്കറുകൾ പ്രതിഷേധക്കാർ വഴിയിൽ തടയുകയും പാൽ റോഡിൽ ഒഴുക്കിക്കളയുകയും ചെയ്യുന്നുണ്ട‌്. ചിലയിടങ്ങളിൽ ക്ഷേത്രങ്ങളിൽ പാലഭിഷേകം നടത്തി കർഷകർ പ്രതിഷേധമറിയിച്ചു.
വ്യാഴാഴ‌്ച പകൽ 12ന‌് പരിപാടികൾ ആരംഭിക്കാനിരിക്കെ പ്രതിഷേധത്തിന‌് നേതൃത്വം നൽകുന്ന സ്വാഭിമാൻ ഷെത‌്കാരി സംഘടൻ പ്രവർത്തകരെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത‌് പ്രതിഷേധത്തിന്റെ ആക്കംകൂട്ടി. കർഷകരുടെ വീടുകളിൽ കയറി പൊലീസ‌് സ‌്ത്രീകളെ അസഭ്യം പറഞ്ഞു. തങ്ങൾ സമാധാനപരമായ സമരമാണ‌് ആഗ്രഹിക്കുന്നതെന്ന‌് സംഘടൻ നേതാവ‌് ആർ ഷെട്ടി പറഞ്ഞു. മഹാരാഷ്ട്ര കിസാൻസഭയും സമരത്തിൽ പങ്കെടുക്കുന്നുണ്ട‌്. സംഭരിക്കുന്ന പാലിന‌് ലിറ്ററിന‌് 27 രൂപ നൽകുന്നതായി മഹാരാഷ്ട്ര സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, 17 രൂപമാത്രമാണ‌് ലഭിക്കുന്നതെന്ന‌് കർഷകർ പറയുന്നു.










0 comments