കൃഷിഭൂമി കൈയേറ്റം തടഞ്ഞ ദളിത‌് കർഷകനെ ചുട്ടുകൊന്നു

ഭോപാൽ
കൃഷി കൈയേറാനുള്ള ശ്രമം തടഞ്ഞ ദളിത‌് കർഷകനെ നാലംഗസംഘം പെട്രോളൊഴിച്ച‌് ചുട്ടുകൊന്നു. ഭോപാൽ ബെറാസിയ താലൂക്കിലെ പർസോരിയ ഘാട്ട‌്ഗേഡിയിലാണ‌് കിഷോരിലാൽ ജാട്ടവ‌് (70) എന്ന കർഷകനെ നാലംഗസംഘം കൃഷിയിടത്തിൽവച്ച‌് പെട്രോളൊഴിച്ച‌് ചുട്ടുകൊല്ലുകയായിരുന്നു. സംഭവത്തിൽ നാലുപേരെയും അറസ്റ്റ‌്ചെയ‌്തു. സംഭവത്തെക്കുറിച്ച‌് അന്വേഷിച്ച‌് റിപ്പോർട്ട‌് നൽകാൻ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചു.
വെള്ളിയാഴ‌്ച സന്ധ്യയ‌്ക്കാണ‌് സംഭവം. പാട്ടത്തിനെടുത്ത കൃഷിഭൂമി തങ്ങൾക്ക‌് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട‌് ചില മേൽജാതിക്കാർ കിഷോരിലാലിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, വഴങ്ങാതെവന്നപ്പോൾ കൃഷിഭൂമി കൈയേറാൻ ശ്രമിച്ചു. ഇത‌് തടഞ്ഞപ്പോഴാണ‌് നാലുപേരും ചേർന്ന‌് കിഷോരിലാലിന്റെ ദേഹത്ത‌് പെട്രോളൊഴിച്ചശേഷം തീയിട്ടത‌്. ഗുരുതരമായി പൊള്ളലേറ്റ ജാട്ടവിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചു. സംഭവത്തിൽ തീരൻ യാദവ‌്, പ്രകാശ‌് യാദവ‌്, സഞ‌്ജു യാദവ‌്, ബൽവീർ യാദവ‌് എന്നിവരെ അറസ്റ്റ‌്ചെയ‌്തു.
അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകസംഘത്തിന‌് രൂപം നൽകിയിട്ടുണ്ടെന്നും കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഡിഐജി ധർമേന്ദ്ര ചൗധരി പറഞ്ഞു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ദളിതർക്കും കർഷകർക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ‌്. അക്രമം പെരുകുമ്പോഴും നിസ്സംഗത പുലർത്തുന്ന സർക്കാർ നടപടി പ്രതിഷേധത്തിന‌് വഴിയൊരുക്കിയിട്ടുണ്ട‌്.











0 comments