സൈബർ തട്ടിപ്പ്: മ്യാൻമറിൽ നിന്ന് 60 ഇന്ത്യക്കാരെ രക്ഷിച്ചു, വെബ് സീരീസ് താരമടക്കം 5 പേർ പിടിയിൽ

മുംബൈ : സൈബർ തട്ടിപ്പുകാരുടെ കെണിയിലായ 60 ഇന്ത്യക്കാരെ മ്യാൻമറിൽ നിന്ന് രക്ഷപെടുത്തി. നിർബന്ധിച്ച് സൈബർ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിന്റെ പിടിയിൽ നിന്നുമാണ് 60 പേരെ മോചിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഉയർന്ന ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് വിദേശത്തേക്കെത്തിയവരാണ് മ്യാൻമറിൽ കുടുങ്ങിയത്. സംഭവത്തിൽ ഇടനിലക്കാരടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ടെലിവിഷൻ, വൈബ് സീരീസ് താരം മനീഷ് ഗ്രേ എന്ന മാഡിയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ജോലി വാഗ്ദാനം ചെയ്ത് ആളുകളെ റിക്രൂട്ട് ചെയ്യുകയും വിമാന ടിക്കറ്റ് നൽകുകയും ഇവരെ തായ്ലൻഡിലും മ്യാൻമറിലും എത്തിക്കുകയുമായിരുന്നു മാഡിയുടെ ജോലിയെന്ന് പൊലീസ് പറയുന്നു.
ആദിത്യ രവി ചന്ദ്രൻ, രൂപ്നാരായൺ ഗുപ്ത, ജെൻസി റാണി എന്നിവരും തലാനിറ്റി നുലാക്സ് എന്ന ചെനീസ് പൗരനുമാണ് പിടിയിലായ മറ്റ് നാലു പേർ. ഇവരിൽ ചൈനീസ് പൗരൻ കസാഖ്സാഥാനിലിരുന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്ന വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു. ഗോവയിൽ നിന്നാണ് ഇവരെയെല്ലാം പിടികൂടിയത്.
തായ്ലൻഡടക്കമുള്ള രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പിന്റെ ആരംഭം. സമൂഹമാധ്യമങ്ങൾ വഴിയാണ് റിക്രൂട്ട്മെന്റ്. തിരഞ്ഞെടുക്കുന്നവർക്ക് തായ്ലൻഡിലേക്കുള്ള ടിക്കറ്റും ചിലവും നൽകും. ഇവരെ തായ്ലൻഡിലെത്തിച്ച ശേഷം മ്യാൻമറിലേക്ക് കൊണ്ടുവന്നാണ് നിർബന്ധിത ജോലി ചെയ്യിക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകൾ ഇവരെക്കൊണ്ട് ബലമായി ചെയ്യിച്ചിരുന്നു. ആയുധധാരികളായ സംഘമാണ് ഇവരെ നിയന്ത്രിച്ചിരുന്നത്. പുറത്തുപോകാൻ സാധിക്കാത്ത തരത്തിലുള്ള മുറികളിലാണ് പണിയെടുപ്പിച്ചിരുന്നത്. 15 മണിക്കൂറിലധികം പണിയെടുപ്പിച്ചിരുന്നതായി തടവിൽ നിന്ന് രക്ഷപെട്ടവർ പറഞ്ഞു.










0 comments