ഇന്ത്യ-പാക് സംഘർഷം: 32 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ച് ഇന്ത്യ. ആദംപൂർ, അംബാല, അമൃത്‍സർ, അവന്തിപൂർ, ബഥിൻഡ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിന്ദോൺ, ജമ്മു, ജയ്സാൽമീർ, ജാമ്നഗർ, ജോധ്പൂർ, കന്ദ്‍ല, കാംഗ്ര (ഗഗൽ), കേഷോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസാർ), സർസാവ, ഷിംല, ശ്രീനഗർ, തോയ്സ്, ഉത്തർലേ എന്നീ വിമാനത്താവളങ്ങളാണ് സുരക്ഷാ നടപടികളുടെ ഭാഗമായി അടച്ചിട്ടത്.
സംഘര്‍ഷം രൂക്ഷമായിതുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മെയ് 9 മുതൽ മെയ് 14 വരെ (മെയ് 15 രാവിലെ 5.29 വരെ) നിയന്ത്രണം തുടരുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അറിയിച്ചു. ഡല്‍ഹി, മുംബൈ മേഖലയിലെ 25 എയര്‍ ട്രാഫിക് സര്‍വീസ് റൂട്ടുകളും അടച്ചിരിക്കുന്നതായി ഡിജിസിഎ അറിയിച്ചു. വിമാനത്താവളങ്ങൾ അടച്ചതും റൂട്ടുകൾ നിർത്തിയതും കണക്കിലെടുത്ത് റൂട്ടുകള്‍ പുനഃക്രമീകരിക്കാന്‍ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എയര്‍ ട്രാഫിക് കൺട്രോള്‍ യൂണിറ്റുകളുമായി സഹകരിച്ചാണ് സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും മെയ് 15 വരെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അറിയിച്ചു. ജമ്മു, ശ്രീനഗർ, ലേ, അമൃത്സർ, ചണ്ഡിഗഡ്, ഭുജ്, ജാമ്നഗർ, രാജ്കോട്ട് എന്നിവയിലേക്കുള്ള സർവീസുകൾ മെയ് 15 രാവിലെ 5.29 വരെ റദ്ദാക്കിയതായാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. ഇൻഡിഗോയും 10 വിമാത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന ശക്തമാണ്. യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണമെന്നും നിയന്ത്രണങ്ങളോടും നടപടികളോടും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.
0 comments